കൊല്ലപ്പരീക്ഷ കഴിഞ്ഞ പയ്യന് തുള്ളിച്ചാടിക്കൊണ്ടാണ് വീടുപൂകിയത്.
ചെക്കന്റെ മട്ടും മാതിരിയും കണ്ടപ്പോള്‍ അമ്മച്ചിക്ക് സന്തോഷമായി; പതിവിന് വിപരീതമായി മാര്‍ക്ക് കൊട്ടയ്ക്കാവും എന്ന് ഉറപ്പിച്ചു.
മാതാവ് ചോദിച്ചു :
”എന്നാ കിട്ടി കുട്ടന്‍ജി?”
”അവിശ്വസനീയമായ പുരോഗതിയാണ് മാതാജി!”
ചെറുക്കനല്ല, പരിചാരകരാണ് പഞ്ചപുച്ഛവുമടക്കി അങ്ങനെ പറഞ്ഞത്. ഇടങ്കൈകൊണ്ട് വായ് പൊത്തിപ്പിടിച്ച്, വലംകൈ ഇടത്തേ പാര്‍ശ്വത്തു ചേര്ത്തുനില്ക്കുന്നവരുടെ ഭാഷ സമ്പൂര്‍ണ്ണമായി മനസ്സിലാവായ്ക നിമിത്തം അമ്മച്ചി ഹൃദയം തുറന്നു:
”എന്നതാ, ഗതികേടിന് അറുതിയായോ?”
ഭൃത്യവൃന്ദം കോറസ്സില്‍ മൊഴിഞ്ഞു:
”സംപൂജ്യനില്നിന്നു മോന്‍ജി എട്ടനായി…”
”ഏട്ടന് എന്നു കേട്ടിട്ടുണ്ട്. പക്ഷേ എട്ടന്!?”
ശ്രേഷ്ഠഭാഷയില്‍ എട്ടനില്ല എന്ന ബോദ്ധ്യത്തിനുമേല് ഹേര്‍ ഹൈനസ് വിസ്മയിച്ചു. ആദരപൂര്‍വ്വം ദാസ്യപ്രവൃത്തിക്കാര് ബോധിപ്പിച്ചു:
”എട്ടന് ച്ചാല്‍ എട്ടുമാര്‍ക്ക് നേടിയോന്‍; പ്രാജ്ഞന്‍!”
”ഇതെന്നതാ ഭാഷ?”
”ഇന്ദി. ഇറ്റാലിയന്‍ – ഹിന്ദി ഭാഷകളുടെ ഉദാത്തമായ സങ്കരം, സങ്കലനം.”
കാര്യം ഏറെക്കുറെ പിടികിട്ടിയ മമ്മി തന്റെ ചോക്കളേറ്റ് ബേബിയോട് ചോദിച്ചു:
”കുട്ടന്‍ജി, പത്തിലാണോ എട്ട്?”
”അയ്യേ; അല്ല മമ്മാ നൂറിലാ…”
കൂസലില്ലാതെ സ്മാര്‍ട്ട് ഫെല്ലൊ വെളിപ്പെടുത്തി.
ആന്തലോടെ ചട്ടക്കാരിയമ്മന് അന്വേഷിച്ചു:
”കുട്ടന്‍ജി, നൂറിനടുത്തെങ്ങാനും മേടിച്ചോനുണ്ടോടാവോ!”
”എവിടേം കാണുമല്ലോ ഒരു തിരുമണ്ടനെങ്കിലും…”
വളരെ ബുദ്ധിപരമായി മോന്‍ജി സംസാരിക്കുന്നുണ്ടല്ലോ എന്ന് ബാലപരിലാളന കര്‍മ്മികള്‍ അവരുടെ ശരീരഭാഷകളിലൂടെ പരസ്പരം സംവേദിച്ചു. രംഗം ദിവ്യദൃഷ്ടിയാല്‍ കണ്ട് സമ്പ്രീതനായ, ചികിത്സയില്‍ കഴിയുന്ന കുടുംബവൈദ്യനാകട്ടെ, ഒരുപടികൂടി കടന്ന് ‘മുടുക്കന് തന്നെ പുത്രന്‍ജി’ എന്ന സന്ദേശം മാജിക്ക് അയച്ചുവിട്ടു. കാലഘട്ടത്തിന്റെ കുമാരന്‍കുട്ടി കോള്‍മയിര്‍ക്കൊണ്ടു.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം എന്ന ആശ്വാസത്തോടെ അമ്മച്ചി മന്ത്രിച്ചു:
”കുട്ടന്ജിയെ മണിമാഷിന്റെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ വിട്ടത് വെറുതെയായില്ല.”
ഏകമ്യാഡത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് പരിപാലകര്‍ പറഞ്ഞു :
”മോന്‍ജിയെ തറവാടിന്റെ കാരണവരാക്കിയതും ഒട്ടും വെറുതെയായില്ല. മാത്രവുമല്ല മഹന്ജിയെ പഠിപ്പിച്ച വകയിലാണല്ലൊ മ്മടെ മാഷ് ‘മണിച്ചങ്കരന്റെയ്യര്’ എന്ന ബഹുമതി തരാക്കിയതും തരളിതമാക്കിയതും!”
അപരാജിതപരാജിതന് എന്ന വൈരുദ്ധ്യാത്മക കുസൃതി തന്റെ മമ്മിയോട് ഏറെ ഗൗരവമുള്ള ഒരു കാര്യം അപ്പോള്‍ ഉണര്‍ത്തിച്ചു:
”മമ്മേടെ കുട്ടന്ജീടെ മാര്‍ക്ക് കണ്ട് സന്തുഷ്ടനായ മണിമാഷ് പറയാ, മണിമാഷിന്റെ ഇസ്ക്കൂളിലെ പഠനം സ്തുത്യര്‍ഹമായ് പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇനി കേരളത്തിലെ മണിയാശാന്റെ പള്ളിക്കൂടത്തില്‍ ഉന്നതപഠനത്തിന് ചേരണമെന്ന്…”
സംശയലേശമെന്യേ മമ്മ നോട്ടീബോയ്ക്ക് ബുദ്ധി ഉപദേശിച്ചു:
”കുട്ടന്ജീടെ കാര്യത്തില്‍ അതിന്റെയൊക്കെ ആവശ്യം എന്നതാ! പോരെങ്കില്‍ ബഹുവര്ണ്ണത്തിനുപകരം മലയോരത്തെ യൂണിഫോം ചോപ്പനാ (ജോപ്പന്സിന്റെ ചേട്ടച്ചാര്)! സര്‍വ്വോപരി മണിയാശാന് മുക്തകങ്ങളോടൊപ്പം കൊലവെറി ഗീതികളും മനനം ചെയ്യിക്കുമെന്നും കേള്ക്കുന്നുവേ!”
അനുബന്ധം:
‘കുട്ടന്‍ജി’ എന്ന് മമ്മാജിയും ‘പുത്രന്‍ജി’ എന്ന് വീട്ടുവൈദ്യര്ജിയും ‘മോന്‍ജി’ എന്ന് പരിചാരകജികളും അഭിസംബോധന ചെയ്ക നിമിത്തമായി ‘നോം മഹാന്ജി’ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ പയ്യന്‍ജിയും മടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: