കോട്ടയം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പഠിക്കാനും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് വകുപ്പിലെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താന്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അഴിമതിയും ക്രമക്കേടും മൂലം എഞ്ചീനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ സംശയത്തോടെയാണ് ഈ തീരുമാനത്തെ കാണുന്നത്.
അഴിമതിയില്‍ മുങ്ങി നില്ക്കുന്ന വകുപ്പില്‍ ശുദ്ധീകരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. കരാറുകാരുമായി വഴിവിട്ട ബന്ധംപുലര്‍ത്തി ബില്ലുകള്‍ പാസാക്കുന്നതിലും മറ്റും വര്‍ഷങ്ങളായി വന്‍ അഴിമതിയാണ് നടക്കുന്നത്. കരാറുകാരില്‍നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു. കൂടാതെ മുന്‍കൂട്ടി അറിയിക്കാതെ അവധിയെടുത്തതിനും ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായി. ഇതോടെ ഉദ്യോഗസ്ഥര്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചു.
യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു പ്രവൃത്തിയും ചെയ്യേണ്ടെന്ന് ഉദ്യോഗസ്ഥര്‍ പരസ്പരം ധാരണയിലെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരാമത്ത് വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ച് ഉത്തരവായത്.
പൊതുമരാമത്ത് വിജിലന്‍സ്, ധനകാര്യ പരിശോധനാ വിഭാഗം എന്നിവിടങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ പരിശോധന സംഘത്തില്‍ ഉണ്ടാകും. ഈ മന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ ചെറിയ വീഴ്ചകള്‍ക്ക് വരെ നടപടി നേരിടേണ്ടി വരുമോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: