തൃശൂര്‍: പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.
അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള ഡോക്ടര്‍മാരല്ലാതെ പുതുതായി ആരും ഈ സെക്ഷനില്‍ ജോലിക്ക് കയറില്ല. എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരത്തിന് പിന്തുണയേകുന്നുണ്ട്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളും രോഗികള്‍ വലഞ്ഞു. സീനിയര്‍ ഡോക്ടര്‍മാര്‍ പലരും അവധിയെടുത്തതും സ്ഥിതി വഷളാക്കി.
എല്ലാ ഡെന്റല്‍ കോളേജുകളിലേയും വിദ്യാര്‍ത്ഥികളും റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, ഒഴിവുകള്‍ നികത്തുക, താല്‍ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. ആരോഗ്യമന്ത്രി തങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ ലംഘിച്ചുവെന്ന് സമരക്കാര്‍ പറഞ്ഞു. പ്രശ്നം കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കാമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.
എന്നാല്‍ മന്ത്രിസഭായോഗത്തില്‍ മന്ത്രി വിഷയം ഉന്നയിച്ചില്ല. ഇതേത്തുടര്‍ന്നാണ് തങ്ങള്‍ സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: