കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസം നിന്നുകൊണ്ട് ഏതാനും വ്യക്തികള്‍ പണി തടയുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. മുടിപ്പിന് വളവുകളുടെ അടിയന്തിര അറ്റകുറ്റപ്പണിക്ക് 79 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെങ്കിലും ടെണ്ടര്‍ വിളിച്ചപ്പോള്‍ ആരും മുന്നോട്ട് വരാത്തതാണ് കാലതാമസം ഉണ്ടാവന് കാരണം.
മൂന്നാം തവണയിലെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി 27 മുതല്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ ഇക്കാര്യത്തില്‍ തടസ്സമോ കാലതാമസമോ ഉണ്ടായിട്ടില്ലെന്നും ജനങ്ങളുടെ സഹകരണം കൂടി ഉണ്ടാകണമെന്നും മന്ത്രി ജി.സുധാകരന് ആവശ്യപ്പെട്ടു.
അമിതഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിച്ച് മറ്റു ചെറുകിട വാഹനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്താല്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവും. ഇതിന് ജില്ലാ കളക്ടര്‍ ഉള്‍പെടെയുള്ളവരുടെ സഹായം ഉണ്ടാകണം.
വാഹനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലല്ല. ജില്ലാ കളക്ടര്‍, എം.എല്‍.എമാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ദ്ധന റാവുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരി മൂന്നിന് ഇവര്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച 19.75 കോടിയുടെ ട്രാഫിക് സുരക്ഷാ പ്രവൃത്തിയില്‍ 3,5 വളവുകള്‍ വീതികൂട്ടി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതും ടാറിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനഭൂമി ലഭിക്കുന്നതിനുള്ള കാലതാമസമാണ് പ്രവൃത്തി വൈകിക്കുന്നത്. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് 3,5 വളവുകള്‍ കൂടി നവീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: