മൂന്നാര്‍: ഈ വര്‍ഷത്തെ ഏറ്റവും കൂടിയ തണുപ്പ് ഇന്നലെ മൂന്നാറില്‍ രേഖപ്പെടുത്തി. ചെണ്ടുവര, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൈനസ് രണ്ട് ഡിഗ്രി എത്തിയപ്പോള്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു ടൗണില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയ തണുപ്പ്. ഇതോടെ മേഖലയില്‍ മഞ്ഞ് വീഴ്ച്ച ശക്തമായി. ഈ മാസം പാതിയ്ക്ക് ശേഷം ഒറ്റയക്കമാണ് മൂന്നാറിലെ താപനില. 23ന് ശേഷം ഇത് ആറ് ഡിഗ്രിയ്ക്ക് താഴെയെത്തിയിരുന്നു. വരും ദിവസങ്ങളിലും തണുപ്പേറുമെന്നാണ് കണക്ക് കൂട്ടുന്നത്.
ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് തെക്കിന്റെ കാശ്മീരെന്ന അറിയപ്പെടുന്ന മൂന്നാറില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുന്നത്. കടുത്ത തണുപ്പിലും മഞ്ഞുവീഴ്ചയുടെ ഭംഗി ആസ്വദിക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.
ഏറെക്കാലത്തിന് ശേഷമാണ് ചെണ്ടുവര, ലക്ഷ്മി, നല്ലതണ്ണി എന്നീ എസ്റ്റേറ്റുകളില്‍ കാലാവസ്ഥ ഇത്രകണ്ട് താഴുന്നത്. ഇത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് കമ്പനിക്കുണ്ടാക്കിയിരിക്കുന്നതെന്ന് കണ്ണന്‍ദേവന്‍ അധികൃതര്‍ പറഞ്ഞു. ചൂടായി നില്ക്കുന്ന ഇലയിലേയ്ക്ക് മഞ്ഞ് വീഴുന്നത് ഇല ഉണങ്ങിപ്പോകുന്നതിനും ഇതുവഴി ചെടി തന്നെ നശിക്കുന്നതിനും ഉത്പാദനം കുറയുന്നതിനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: