പത്തനംതിട്ട: വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്രംഗ്ദളിന്റെയും ആഭിമുഖ്യത്തില്‍ ശബരിമല സന്നിധാനവും പമ്പയും ശുചീകരിച്ചു. സന്നിധാനത്ത് ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ സഞ്ജയ് ഐപിഎസ് ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു.
വിഎച്ച്പിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ സംസാരിച്ച സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് അഭിലാഷ് പറഞ്ഞു. പോലീസ്, വനംവകുപ്പ്, ദേവസ്വംബോര്‍ഡ്, ഫയര്‍ഫോഴ്സ്, റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
25 പ്രവര്‍ത്തകര്‍ അടങ്ങിയ 25 ബാച്ചുകളായി ഉരല്ക്കുഴിമുതല് മരക്കൂട്ടം വരെയുള്ള പാതയോരവും ക്ഷേത്ര സന്നിധാനങ്ങളും കാനനപ്രദേശവും ശുചീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ആര്. രാജശേഖരന്, ബജ്രംഗ്ദള് സംസ്ഥാന സംയോജകന്‍ വി.പി. രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. മരക്കൂട്ടം മുതല്‍ ഹില്‍ടോപ്പ് വരെയുള്ള പ്രദേശങ്ങളിലെ ശുചീകരണം പമ്പാ മേല്‍ശാന്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
15 ബാച്ചുകളില്‍ 25 പേര് വീതം പമ്പാനദീ തീരത്തെയും പരമ്പരാഗത കാനന പാതയിലെയും ഖര, ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തു. മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തര്‍ക്കും സുകൃതദര്‍ശനം സാധ്യമാക്കാന്‍ ശുചീകരണത്തിലൂടെ കഴിഞ്ഞുവെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. നാരായണന്, ജോ.സെക്രട്ടറി പി.ജി. കണ്ണന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: