കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി വില്പനയില് കര്‍ദ്ദിനാളിനെതിരെ ആരോപണം ഉന്നയിച്ച പാതിരിമാര്‍ക്കെതിരെ നടപടിക്ക് നീക്കം. ഭൂമി വില്പനയിലൂടെ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായത് മാധ്യമങ്ങള്‍ക്ക് ചോര്ത്തിനല്കിയതിനും കര്‍ദ്ദിനാളിനെ ഇകഴ്ത്തിക്കാട്ടിയതിനെതിരെയുമാണ് നടപടി നീക്കം.
ഭൂമി വില്പന പ്രശ്നം സഭയ്ക്കുള്ളില്‍ മാത്രം ഉതുങ്ങേണ്ടതായിരുന്നെന്നും അത് സമൂഹത്തില്‍ ചര്‍ച്ചയാക്കി അതിരൂപതയെ പ്രതിസന്ധിയിലാക്കാന്‍ ഒരു വിഭാഗം പാതിരിമാര്‍ കൂട്ടു നിന്നെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിറിയന്‍ കത്തോലിക്കാ സഭ സംരക്ഷണ സമിതി എന്ന പേരില്‍ ഒരു വിഭാഗം രംഗത്തു വന്നിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെയും നിലപാട്.
എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന് സെബാസ്റ്റ്യന്‍ ഇടയന്തരത്ത് കഴിഞ്ഞ ദിവസം പാതിരിമാര്‍ക്ക് അയച്ച സര്‍ക്കുലറിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഈ സര്‍ക്കുലര്‍ സഭാനേതൃത്വത്തെ കുറ്റപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശനം.
ഇതിനിടെ, ഭൂമി ഇടപാടിലെ കള്ളപ്പണത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സഭയ്ക്ക് ഇപ്പോള്‍ ലഭിച്ച പണത്തിന്റെ ബാക്കിതുക ബ്ലാക്ക്മണിയായി നല്‍കാനായിരുന്നു കരാറെന്നാണ് വിവരം. എന്നാല്‍ അത് സാധ്യമാകാതെ പോയത് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതോടെയാണെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: