കോഴിക്കോട്: വൈദ്യുതി ഉദ്പാദനത്തില്‍ സംസ്ഥാനം പിന്നിലേക്ക്. ഡിസംബര്‍ 25ന് 9.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ആഭ്യന്തര ഉത്പാദനം. 49.5339 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് അന്ന് കേന്ദ്ര പൂളില്‍ നിന്നടക്കം സംസ്ഥാനത്തിന് പുറത്തു നിന്ന് വാങ്ങിയത്. അന്നേദിവസം 58.9372 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തര ഉപഭോഗം. ഇതിനിടയില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് നീക്കങ്ങള്‍ ആരംഭിച്ചു.
എഴുപതു ശതമാനം വൈദ്യുതിയാണ് പുറത്ത് നിന്ന് വാങ്ങുന്നതെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ അവകാശവാദം. കേന്ദ്ര ഗ്രിഡില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്നത് കൊണ്ടാണ് കേരളം ഇരുട്ടിലാവാത്തത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അഞ്ചു പവര്‍ ഗ്രിഡുകള്‍ സംയോജിപ്പിച്ചതോടെയാണ് ഈ മേഖലയിലെ പ്രതിസന്ധികള്‍ അവസാനിച്ചത്.
എന്നാല്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനാവശ്യമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് എട്ടു ചെറുകിട വൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. വൈദ്യുതി മേഖലയെ നവീകരിക്കാനും അധുനീകവല്ക്കരിക്കാനുമുള്ള പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആസൂത്രിതമായി ആവിഷ്കരിക്കുമ്പോള്‍ കേരളത്തില്‍ പദ്ധതികള്‍ മരവിപ്പിലാണ്.
കൂടംകുളത്തു നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 400 കെവി ലൈനിന്റെ പണി മുടങ്ങിക്കിടക്കുകയാണ്. കാസര്‍കോട്ടെ 200 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികളും പാതി വഴിയിലാണ്. പ്രാദേശികമായ എതിര്‍പ്പ് മൂലം സൗരോര്‍ജ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 50 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി മാത്രമാണ് പൂര്‍ത്തിയായത്. സര്‍ക്കാര്‍ റവന്യൂ ഭൂമിയായിട്ടു പോലും പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ബ്രഹ്മപുരം, നല്ലളം ഡീസല്‍ വൈദ്യുത നിലയങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി സ്തംഭിച്ച മട്ടിലാണ്.
ഉല്‍പ്പാദന-പ്രസരണ-വിതരണ മേഖലകളില്‍ നവീകരണവും ആധുനികവല്‍ക്കരണവും നടത്താതെ കെഎസ്ഇബിക്ക് മുന്നോട്ടുപോകാനാവില്ല. എന്നാല്‍ ഇതിനാവശ്യമായ വന്‍ മുതല്‍മുടക്ക് എങ്ങനെ കണ്ടെത്താനാകുമെന്നറിയാതെ വൈദ്യുതി വകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാനത്ത് ശരാശരി അഞ്ചു ശതമാനവും മലബാര്‍ മേഖലയില്‍ ഏഴു ശതമാനവും വൈദ്യുത ഉപയോഗം കൂടിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വൈദ്യുത ഉല്‍പ്പാദന സ്രോതസ്സുകള്‍ സൃഷ്ടിക്കാനാകാതെ കെഎസ്ഇബി കുഴങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: