കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജനയുടെ നിര്‍വ്വഹണത്തില്‍ കേരളം ഏറെ പിന്നില്‍. പദ്ധതിയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയായത് ആകെ 662 വീടുകള്‍. 67953 അപേക്ഷകളാണ് ഉണ്ടായിരുന്നത്. 16000 വീടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. സംസ്ഥാനത്തെ 93 മുന്‍സിപ്പല്‍, കോര്പ്പറേഷന് പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 17500 വീടുകള്‍ക്ക് നിര്‍മ്മാണത്തിനുള്ള അനുമതിയായിട്ടുണ്ട്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് – 11748.
പദ്ധതി നടപ്പാക്കുന്നതില്‍ കാര്യമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് കുടുംബശ്രീ തയ്യാറാക്കിയ കണക്കുകള്‍ തെളിയിക്കുന്നു. ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞ കണക്കെടുത്താല്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍ 33.46 ശതമാനം. എന്നാല്‍ പത്തനംതിട്ട (16.70), വയനാട്(8.83), കോഴിക്കോട് (17.41), കോട്ടയം(17) എന്നിവ ഏറെ പിന്നിലാണ്. എറണാകുളം 23 ശതമാനവും കണ്ണൂര്‍ 30 ശതമാനവുമാണ്. നാല് ഘട്ടങ്ങളിലായാണ് പണം നല്‍കുക. ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയ ജില്ലകളില്‍ തിരുവനന്തപുരം (2203), മലപ്പുറം(1610), തൃശൂര്‍ (1618) ജില്ലകളാണ് മുന്നില്‍.
കോഴിക്കോട് കോര്‍പ്പറേഷനില്‍ 2392 വീടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ 283 പേര്‍ക്കാണ് ഒന്നാം ഗഡു അനുവദിച്ചത്. 60 പേര്‍ക്ക് മൂന്നാം ഗഡുവരെ നല്കി. എന്നാല്‍ 400 ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 5 വരെ നടക്കുന്ന പരിശോധനയിലൂടെ മുഴുവന്‍ ഗുണഭോക്താക്കളെയും നേരില്‍ കാണാനുള്ള പ്രവര്‍ത്തനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: