ന്യൂദല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പകരം ദേശീയ മെഡിക്കല്‍ കമ്മീഷന് രൂപീകരിക്കുന്നതിനുള്ള ബില്‍ കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ ലോക്സഭയില്‍ അവതരിപ്പിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ 2017 എന്നാണ് പുതിയ ബില്ലിന്റെ പേര്.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കാനുള്ള നയരൂപീകരണത്തിന് പുറമേ അഖിലേന്ത്യാ തലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ മേല്‍നോട്ടവും മെഡിക്കല്‍ കമ്മീഷന്റെ ചുമതലയാക്കി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ബിരുദധാരികള്‍ക്ക് പ്രാക്ടീസ് ആരംഭിക്കാനുള്ള പ്രത്യേക പരീക്ഷയും കമ്മീഷന് നടത്തും. ഈ പരീക്ഷയെ മെഡിക്കല്‍ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായും കണക്കാക്കും.
ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡുകള്‍, ദേശീയ അസസ്മെന്റ്-അക്രഡിറ്റേഷന് ബോര്‍ഡ്, ദേശീയ മെഡിക്കല്‍ രജിസ്ട്രേഷന് ബോര്‍ഡ് എന്നിവയും മെഡിക്കല്‍ കമ്മീഷന് കീഴിലുണ്ട്. ഇത്തരം ബോര്‍ഡുകളുടെ അപ്പലേറ്റ് അതോറിറ്റി മെഡിക്കല്‍ കമ്മീഷനാണ്.
ബില്‍ പാസാകുന്നതോടെ 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം ഇല്ലാതാകും. ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ ഇരുസഭകളിലും പാസാക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: