ഷില്ലോങ്: നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം അവശേഷിക്കെ മേഘാലയയിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ ഉപമുഖ്യമന്ത്രി അടക്കം ആറ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു. ഇവര്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാംഗ്മയുടെ മകന് കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ചേരും. എന്‍പിപി ദേശീയ ജനാധിപത്യ സഖ്യത്തിലെ അംഗമാണ്. ഇതോടെ 60 അംഗ സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 30ല്‍ നിന്ന് 24 ആയി കുറഞ്ഞു.
സര്‍ക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും ഒന്‍പത് സ്വതന്ത്രര്‍ പിന്തുണയ്ക്കുന്നതിനാല്‍ തത്ക്കാലം പ്രശ്നമില്ല. എന്‍പിപിക്ക് രണ്ട് എംഎംഎല്മാരാണുള്ളത്. മാര്‍ച്ച് ആറിന് നിയമസഭയുടെ കാലാവധി കഴിയും.ഇന്നലെ അഞ്ച് എംഎല്എഎമാരും രണ്ടു ദിവസം മുന്‍പ് ഒരു എംഎല്‍എയുമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഇവര്‍ക്കു പുറമേ
യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു എംഎല്‍എയും രണ്ടു സ്വതന്ത്രരും എന്‍പിപിയില്‍ ചേരും. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകളിലും അരുണാചലില്‍ ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തിരിച്ചടിക്കു പിന്നാലെയാണ് മേഘാലയയിലെ കൂട്ടരാജി.
മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുമായി കലഹിച്ചാണ് ആറു കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടിവിട്ടത്. ഒന്‍പതു പേരും ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിപിയില്‍ ചേരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ റോവെല്‍ പറഞ്ഞു. എന്‍പിപി മണിപ്പൂരിലെ എന്‍ഡിഎ സര്‍ക്കാരിലും പങ്കാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: