ന്യൂദല്‍ഹി: താനും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട ഗുളികകള്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അമളി പറ്റിയതെന്നും, ഇടപാടിനെ തുടര്‍ന്ന് 1230 രൂപ തനിക്ക് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. തെറ്റിധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് രാജ്യസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
‘ഉപരാഷ്ട്രപതിയായതിന്റെ തൊട്ടടുത്ത ദിനങ്ങളിലൊന്നില്‍ ഞാന്‍ ഒരു പരസ്യം കാണാനിടയായി. 28 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കുമെന്ന് ഉറപ്പു നല്‍കുന്നതായിരുന്നു അത്. ഞാന്‍ കുറച്ചാളുകളോട് സംസാരിച്ചു. അത് വാസ്തവമാകില്ലെന്ന് അവര്‍ പറയുകയും ചെയ്തു. എന്നാല്‍ പരസ്യത്തില്‍ ആകൃഷ്ടനായ ഞാന്‍ 1230 രൂപ നല്കി ഗുളികകള്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഗുളികകള്‍ക്ക് പകരം മറ്റൊരു ഒഴിഞ്ഞ പെട്ടിയാണ് ലഭിച്ചത്. ഗുളികകള്‍ ലഭിക്കണമെങ്കില്‍ 1000 രൂപകൂടി അടയ്ക്കണമെന്നായിരുന്നു ആ പെട്ടിയില്‍ ഉണ്ടായിരുന്ന നിര്‍ദേശം ‘- വെങ്കയ്യ പറഞ്ഞു.
ഇക്കാര്യം ഉപഭോക്തൃ കാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കയില്‍നിന്നുള്ള പരസ്യമായിരുന്നു അതെന്ന് മനസിലാക്കാന്‍ സാധിച്ചു. ഏതു രാജ്യത്തു നിന്നുള്ളതായാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദഹം നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: