ന്യൂദല്‍ഹി: ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം ‘പദ്മാവതി’ക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ഉപാധികള്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളെ അറിയിച്ചു. ഉപാധികള്‍ അംഗീകരിച്ചാല്‍ U/A സര്‍ട്ടിഫിക്കറ്റ് നല്‍കും. സിനിമയ്ക്ക് ചരിത്രവുമായി ബന്ധമില്ലെന്നും എഴുതിക്കാണിക്കണം.
ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത്. ഡിസംബര്‍ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്.
ചരിത്രം വളച്ചൊടിക്കുന്നതാണ് സിനിമയെന്നും റാണി പദ്മാവതിയുടെ ജീവിതകഥയില്‍ അനാവശ്യ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ടെന്നും ആരോപിച്ച് വിവിധ സംഘടനകള്‍ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. പദ്മാവതി’ സിനിമയ്ക്കെതിരെ രാജസ്ഥാന് സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
അധിനിവേശക്കാരനായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴ്പ്പെടാതെ മരണത്തെ വരിച്ച റാണി പദ്മാവതി രജപുത്ര വംശത്തിന്റെ അഭിമാനമാണ്. ചരിത്രം വളച്ചൊടിച്ച് പദ്മാവതിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയരംഗമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ഇത്തരത്തില്‍ ഒരു രംഗം പോലും സിനിമയില്‍ ഉണ്ടാകരുതെന്നാണ് രജപുത്ര കര്‍ണിസേനയുടെ മുന്നറിയിപ്പ്.
പ്രണയ രംഗങ്ങള്‍ ഖില്‍ജി സ്വപ്നം കാണുന്നതെന്നാണ് സംവിധായകന്റെ വിശദീകരണം. സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയയുടെ രചനയാണ് സിനിമക്ക് ആധാരമാക്കിയത്. എന്നാല്‍ ഈ കൃതി ചരിത്രത്തെ നിഷേധിക്കുന്നതാണെന്ന വിമര്‍ശനമുണ്ട്. അക്രമകാരിയായ ഖില്‍ജിയെ മഹത്വവല്‍ക്കരിക്കുന്നതായും പ്രണയം ഉള്ളിലൊതുക്കി വംശത്തിന്റെ ദുരഭിമാനത്തിനായി പദ്മാവതി ജീവനൊടുക്കിയതെന്ന വ്യാഖ്യാനവും സിനിമയിലുണ്ടെന്ന് ആരോപണമുയര്‍ന്നു. ഇത് രജപുത്രരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണെന്നതില്‍ തര്‍ക്കമില്ല.
പദ്മാവതിയായി ദീപിക പദുക്കോണും ഖില്‍ജിയായി രണ്‍വീര്‍ സിങ്ങുമാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: