പാനൂര്‍: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് തെരുവില്‍ മുണ്ടുവിരിച്ച് ഭിക്ഷാടനം നടത്തുന്നതാണ് നല്ലതെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു എളക്കുഴി. അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുഖജനാവില്‍ നിന്നും റീ ഇമ്പേഴ്സമെന്റിന്റെ പേരില്‍ ലക്ഷങ്ങളാണ് മന്ത്രിയും കുടുംബവും തട്ടിയിട്ടുളളത്. മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രി മികച്ചതെന്ന് പ്രഖ്യാപിച്ച കെ.കെ.ശൈലജ തന്റെ മാതാവിനെ സമീപത്തെ എല്‍എം ആശുപത്രിയില്‍ ചികിത്സിച്ചത് എന്തിനാണ്? സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായാണ് കെ.കെ.ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയത്. ഒരു ദിവസം 7,150 രൂപയുടെ സ്യൂട്ട് റൂമില്‍ ഭര്‍ത്താവ് ഭാസ്ക്കരനെ ചികിത്സിച്ച മന്ത്രി സാധാരണക്കാരുടെ നികുതി പണം കവരുകയായിരുന്നു. തന്റെ കണ്ണിനു കാഴ്ച കൂട്ടാന്‍ 28,800 രൂപയുടെ കണ്ണട വാങ്ങിയ മന്ത്രിക്ക് ഇങ്ങിനെ പണം തട്ടുന്നതിലും ഭേദം പാനൂര്‍ അങ്ങാടിയില്‍ തോര്‍ത്ത് വിരിക്കുന്നതാണെന്നും ബിജു ഏളക്കുഴി പരിഹസിച്ചു.
അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ കെ.കെ.ശൈലജ മന്ത്രിസ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പു പറയണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി യുവമോര്‍ച്ച മുന്നോട്ടു വരും. രാജിവെയ്ക്കാതെ കടിച്ചുതൂങ്ങാനാണ് തീരുമാനമെങ്കില്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ മന്ത്രിയെ അനുവദിക്കില്ലെന്നും ബിജു എളക്കുഴി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് മനോജ് പൊയിലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് സി.സി.രതീഷ്, ബിജെപി ജില്ലാസെക്രട്ടറി വി.പി.സുരേന്ദ്രന്, സ്മിതേഷ് എന്നിവര്‍ പ്രസംഗിച്ചു. വിപി.ബാലന് മാസ്റ്റര്‍, കെ.സി.ജിയേഷ്, കെ.കെ.ധനഞ്ജയന്, എന്‍.രതി, കെ.കാര്‍ത്തിക, രാജേഷ് കൊച്ചിയങ്ങാടി തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി. സുമംഗലി ഓഡിറ്റോറിയം പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ക്യാമ്പ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. സിഐ വി.വി.ബെന്നി, എസ്ഐമാരായ ബിജു, ഫായിസ്അലി, എം.കെ.ഷൈജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: