ന്യൂദല്‍ഹി: മുത്തലാഖ് മാത്രമല്ല, ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം വനിതകള്‍ രംഗത്ത്. മുത്താലാഖിന് എതിരെ നിയമപോരാട്ടത്തിന് ചുക്കാന്‍ പിടിച്ച സുപ്രീംകോടതിയിലെ മുസ്ലീം അഭിഭാഷക അഡ്വ. ഫറാ ഫയിസ്, മുത്തലാഖിന്റെ ഇരകളായ റിസ്വാന, റസിയ എന്നിവരാണ് ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരെ വീണ്ടും ശബ്ദമുയര്‍ത്തിയത്.
മുത്തലാഖ് നിരോധിച്ചതുകൊണ്ടു മാത്രം മുസ്ലീം സ്ത്രീകളുടെ സംരക്ഷണം പൂര്‍ണമാകുന്നില്ല, ബഹുഭാര്യാത്വവും നിരോധിച്ചാലേ ഇത് പൂര്‍ണമാകൂ, അവര്‍ പറഞ്ഞു. മുത്താലാഖ് പരിഗണനക്കു വന്ന വേളയില്‍ ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് കോടതി ആദ്യം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ പുതിയ ആവശ്യവുമായി എത്തിയത്. നിക്കാഹ് ഹലാല മുസ്ലീം സമുദായത്തിലെ നിര്‍ത്തലാക്കേണ്ട പ്രാകൃത ആചാരമാണ്. മൊഴി ചൊല്ലിയ സ്ത്രീയെ രണ്ടാമതും വിവാഹം ചെയ്യുന്ന ശരീയത്ത് നിയമമാണിത്. എന്നാല്‍ ആദ്യം വിവാഹം ചെയ്തയാളെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ രണ്ടാമതൊരു വിവാഹം കഴിച്ച് ആ ബന്ധം വേര്‍പെടുത്തിയിരിക്കണം.
മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം എന്നത് സര്‍വ്വസാധാരണമാണ്. ഇതിനു മുന്‍പും ബഹുഭാര്യാത്വം നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
1985ല്‍ ഷാ ബാനു കേസില്‍ ഇതിനുള്ള അവസരമുണ്ടായെങ്കിലും അന്നത്തെ കേന്ദ്രനേതൃത്വം ചെറുവിരല്‍ അനക്കിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലീം സ്ത്രീകളുടെ സംരക്ഷണത്തിനുള്ള ചുവടുവയ്പ്പ് നടത്തിയതായും അവര്‍ പറഞ്ഞു.
മുത്തലാഖ് ബില്ലിന്റെയൊപ്പം ബഹുഭാര്യാത്വവും നിരോധിക്കണമെന്നാണ് ബഹുഭാര്യാത്വത്തിന്റെ ഇരയായ റിസ്വാനയ്ക്ക് പറയാനുള്ളത്. നിലവില്‍ പുരുഷന്മാര്ക്ക് നാലു ഭാര്യമാരാകാം എന്നാണ് വാദം. ഇതിനായി ഖുറാനെ കൂട്ടുപിടിക്കുകയാണെന്നും റിസ്വാന പറയുന്നു.
16 വയസില്‍ വിവാഹിതയായ റസിയക്ക് പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്നു എന്നാരോപിച്ച് ഭര്‍ത്താവ് ഫോണിലൂടെ മുത്താലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു. തനിക്ക് ലഭിച്ച നീതി എല്ലാ മുസ്ലീം സ്ത്രീകള്‍ക്കും ലഭിക്കണമെന്നും ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്നും റസിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: