തൃശൂര്‍: പൊതുഖജനാവ് കൊള്ളയടിച്ച ആരോഗ്യമന്ത്രി കെ.കെ. ഷൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്. ഹരി ഉദ്ഘാടനം ചെയ്തു.
ആര്‍ഭാട ജീവിതം നയിക്കാന്‍, ഉളുപ്പില്ലാതെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് സംസ്ഥാന സര്‍ക്കാരിലും മന്ത്രിസഭയിലുമുള്ളതെന്നും മന്ത്രിമാര്‍ പൊതുപണം കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം സബീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷൈന്‍ നെടിയിരിപ്പില്‍, ബാബു വലിയവീട്ടില്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, പി.ജെ. ജെബിന്, അഡ്വ. ജെബിന്, അഡ്വ. സജിത്ത്, സര്‍ഗ മോഹന്‍, കെ.പി. വിഷ്ണു, കെ.എസ്. സുബിന്, പ്രനീഷ്, എ.ബി. ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്കി.
ചാവക്കാട്: കള്ളത്തരത്തില്‍ നേടിയെടുത്ത പണം ഓഖി ദുരന്തത്തില്‍ വിധവകളായവര്ക്കു നല്കി മാപ്പുപറഞ്ഞ് കെ.കെ. ശൈലജ ആരോഗ്യ മന്ത്രിസ്ഥാനം ഒഴിയണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത ആവശ്യപ്പെട്ടു.
കള്ള സത്യവാങ്മൂലം നല്‍കിയാണ് മന്ത്രി പണം തട്ടിയെടുത്തത്. മന്ത്രി പദവി പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി കാണുന്നതിന്റെ വൃത്തികെട്ട ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു.
സ്ത്രീ സമൂഹത്തിനു മുഴുവന്‍ മാനക്കേടുണ്ടാക്കുന്ന മന്ത്രിയെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ ആത്മാഭിമാനമുള്ള കേരളത്തിലെ സ്ത്രീ സമൂഹം സമരരംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: