ഗുജറാത്തിലെ ഫലം വന്നപ്പോള്‍ മുതല്‍ രാഹുല്‍ ഇഫക്ടാണ് പൊതുവെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഗുജറാത്തില്‍ ഉണ്ടായോ? രാഹുല്‍ ഇഫക്റ്റ് ആണെങ്കില്‍ എന്തുകൊണ്ട് അത് ഹിമാചല്‍ പ്രദേശില്‍ കണ്ടില്ല? ഹിമാചലില്‍ അഞ്ച് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിനെ തിരികെ എത്തിക്കാനോ, 22 വര്‍ഷത്തെ ഗുജറാത്തിലെ ഭരണവിരുദ്ധ വികാരത്തെ മുതലാക്കി കോണ്‍ഗ്രസിനെ ഭരണത്തില്‍ തിരികെ കൊണ്ടുവരാനോ രാഹുല്‍ ഇഫക്ടിനു സാധിച്ചില്ല. പകരം വിവിധ സമുദായങ്ങളിലെ ജനങ്ങളുടെ ജാതിവികാരത്തെ ആളിക്കത്തിച്ചു കിട്ടിയ വോട്ടിനെ മാധ്യമങ്ങളുടെ സഹായത്തോടെ രാഹുല്‍ ഇഫക്ടാക്കി മാറ്റാനാണ് ശ്രമിച്ചത്.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 2.5 ശതമാനം അധിക വോട്ടാണോ രാഹുല്‍ ഇഫക്റ്റ്? 2012 നേക്കാള്‍ പുതിയ വോട്ടര്‍മാര്‍ കൂടിയ കാര്യം മറക്കാന്‍ പാടില്ല. ഗുജറാത്തില്‍ വോട്ട് കൂടിയതിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക് ആണെന്ന് പറയുന്നവര്‍ ഹിമാചലിലെ തോല്‍വിയുടെ ഉത്തരവാദിത്വം രാഹുലിനാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. 2012 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 8.98 ശതമാനമാണ്. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7.7 ശതമാനം മാത്രമായാണ് കുറഞ്ഞത്. അതായത് 1.28 ശതമാനം വോട്ട് കുറഞ്ഞു. ഈ 1 .28 ശതമാനമാണോ മാധ്യമങ്ങള്‍ സൃഷ്ടിച്ച രാഹുല്‍ ഇഫക്റ്റ്?
ഹിമാചലില്‍ ബിജെപിക്ക് 2012 ല്‍ 38.8 ശതമാനം വോട്ടാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ അത് 48.8 ശതമാനമായി വര്‍ധിച്ചു. 10 ശതമാനം വര്‍ധന. കോണ്‍ഗ്രസിന് 2012 ല്‍ ലഭിച്ചത് 42.8 ശതമാനം വോട്ട്. ഇത്തവണ അത് 41.7 കുറഞ്ഞു. ഫലത്തില്‍ 1.1 ശതമാനത്തിന്റെ കുറവ്. അപ്പോള്‍ എങ്ങനെ രാഹുല്‍ പ്രസിഡന്റായത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് പറയാന്‍ സാധിക്കും? ഗുജറാത്തില്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളും ജാതിമത സംഘടനകളും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തിയ അസത്യ പ്രചാരണങ്ങള്‍ ഒരുവശത്തും, മറുവശത്ത് 182 സീറ്റില്‍ ബിജെപി ഒറ്റക്കാണ് മത്സരിച്ചത് എന്നും ഓര്‍ക്കേണ്ടതുണ്ട്. ഇവയൊക്കെയാണ് വോട്ട് കൂടാന്‍ കാരണം. അല്ലാതെ രാഹുല്‍ ഇഫക്റ്റ് അല്ല. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പിലെ മറ്റു ഘടകങ്ങള്‍കൊണ്ട് കൂടിയ സീറ്റ് ചുളുവില്‍ രാഹുല്‍ ഇഫക്റ്റാക്കി മാറ്റാനാണ് ശ്രമിച്ചത്.
കേരളത്തിലെയും കേന്ദ്രത്തിലെയും ചില കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതുപോലെ രാഹുല്‍ ഗാന്ധി ഇപ്പോഴും ജനങ്ങളെ സ്വാധീനിക്കാന്‍ പ്രാപ്തനായിട്ടില്ല. വിജയങ്ങളെല്ലാം ഹൈക്കമാന്റിനും രാഹുലിനും, പരാജയങ്ങള്‍ അനാഥവും. ബിജെപി ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ച പല മണ്ഡലങ്ങളിലും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭുരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ‘നോട്ട’ സ്വന്തമാക്കി. ഈ ബിജെപിവിരുദ്ധ വോട്ടുകള്‍ യഥാര്‍ത്ഥത്തില്‍ കിട്ടിയിരുന്നെങ്കില്‍ ഇവിടെയൊക്കെ കോണ്‍ഗ്രസ് വിജയിക്കുമായിരുന്നു. എന്നാല്‍ ബിജെപിവിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനു നല്കാന് ഇത്തരം മണ്ഡലങ്ങളില്‍ ജനങ്ങള്‍ തയ്യാറായില്ല. ‘നോട്ട’ അഞ്ചര ലക്ഷം വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ജനസംഖ്യയില്‍ 12 ശതമാനം വരുന്ന പട്ടേല്‍ സമുദായം കോണ്‍ഗ്രസിനോട് അടുത്തതാണ് മറ്റു തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്ന കോണ്‍ഗ്രസിനെ ഗുജറാത്തില്‍ ഉണര്‍വ് നല്കിയ പ്രധാന ഘടകം.
എന്നാല്‍ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് അമിതമായി ആശ്രയിക്കുന്നതാണ് പിന്നെ കാണാന്‍ സാധിച്ചത്. പട്ടേലുമാര്‍ 25 ശതമാനം കൂടുതലുള്ള 31 മണ്ഡലങ്ങളില്‍ 17 ഇടത്തും ബിജെപിയാണ് ജയിച്ചത്. പല ന്യൂനപക്ഷ സ്വാധീനമുള്ള മേഖലകളിലും ദളിത്-ആദിവാസി മേഖലകളിലും ബിജെപിക്കാണ് മേല്‍ക്കൈ.
കോണ്‍ഗ്രസ് ജാതി-മത സമവ്യാക്യങ്ങളെ കോര്‍ത്തിണക്കുന്നതില്‍ ശ്രദ്ധ കേന്ദ്രികരിച്ചപ്പോള്‍ വികസനത്തില്‍ ഊന്നിയുള്ള പ്രചാരണ തന്ത്രങ്ങള്‍ക്കാണ് പ്രധാനമന്ത്രി പ്രാധാന്യം നല്‍കിയത്. 22 വര്‍ഷമായിട്ട് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുള്ള തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സംവരണം ഉള്‍പ്പടെയുള്ള സമര്‍ദ്ദതന്ത്രങ്ങള്‍ മുങ്ങിപ്പോകുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കണ്ടത്. ഗുജറാത്തില്‍ ഇന്നുകാണുന്ന വളര്‍ച്ചയുടെയും 35 ശതമാനവും മോദി മുഖ്യമന്ത്രിയായതിനു ശേഷമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്ത് നേരിട്ടുള്ള വിദേശനിക്ഷേപം വന്‍തോതില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ കാലത്തു സാധിച്ചു.
ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ 2012 ലെ കണക്കു പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ഗുജറാത്താണ്. ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.8% ആയിരുന്നപ്പോള്‍ ഗുജറാത്തിലേത് ഒരു ശതമാനം ആയിരുന്നു. നഗര പ്രദേശങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ഗുജറാത്തിലായിരുന്നു. പ്ലാനിങ് കമ്മീഷന് സര്‍വ്വേ പ്രകാരം 2004-2005 കാലത്ത് ഗുജറാത്തില്‍ 31.6 ശതമാനമുണ്ടായിരുന്ന ദാരിദ്ര്യം 2009-10 ആയപ്പോഴേക്കും 23 ശതമാനമായി കുറച്ചുകൊണ്ടുവന്നു. ഗ്രാമപ്രദേശങ്ങളില്‍ ഇത് 39.1% ല്‍ നിന്ന് 26.7% ലേക്ക് കുറയ്ക്കാന്‍ സാധിച്ചു. നിരവധി അടിസ്ഥാന സൗകര്യ വികാസങ്ങളും കൊണ്ടുവന്നു.
തലമുറമാറ്റംകൊണ്ട് തീരുന്നതാണോ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍? ഒരു യുവനേതാവ് വന്നാല്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പറയാന്‍ സാധിക്കില്ല. അഴിമതിവിരുദ്ധ സംസ്കാരമാണ് കോണ്‍ഗ്രസില്‍ ആദ്യം വളര്‍ത്തിയെടുക്കേണ്ടത്. ഇത്തരം മനോഭാവം ജനങ്ങളിലുള്ളതിന്റെ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും വര്‍ധിക്കുന്നത്. ഞാന്‍ അഴിമതി ചെയ്യുകയില്ല, ചെയ്യാന്‍ അനുവദിക്കുകയുമില്ല എന്ന മോദിയുടെ പ്രഖ്യാപനത്തിനു യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. മാധ്യമ വാര്‍ത്തകളേക്കാള്‍ പാര്‍ട്ടിക്കുള്ളിലെ അഴിമതിവീരന്മാരെ നിയന്ത്രിക്കാന്‍ രാഹുല്‍ഗാന്ധിക്ക് സാധിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നപ്പോള്‍ അഴിമതിക്കെതിരെ എന്താണ് ചെയ്തത്? ഇനി അത് ചെയ്യാന്‍ സാധിക്കുമോ? സാധിക്കില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്തവണയും. ഹിമാചലില്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വീരഭദ്ര സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കിയതിലൂടെ നല്കിയ സന്ദേശം.
ഫലമോ അഴിമതി സര്‍ക്കാരിനെ ജനങ്ങള്‍ തള്ളുകയും, ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. ഗുജറാത്തിലെ കാര്യമെടുത്താലും പ്രധാനമന്ത്രിക്കെതിരെ ആക്രോശിച്ചതല്ലാതെ ഒരു അഴിമതി ആരോപണംപോലും സംസ്ഥാന ഭരണത്തിനെതിരെയും കേന്ദ്ര ഭരണത്തിനെതിരെയും ഉന്നയിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിനോ രാഹുലിനോ സാധിച്ചില്ല. രാജ്യം ജിഎസ്ടിയിലേക്കു മാറി പുതിയ നികുതി ഘടന സ്വീകരിക്കുകയും നോട്ട് പിന്‍വലിക്കല്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ അനിശ്ചിതത്വങ്ങളെ ഗ്രാമപ്രദേശങ്ങളില്‍ സങ്കീര്‍ണമാക്കി മുതലെടുക്കാന്‍ കോണ്‍ഗ്രിസിന് സാധിച്ചു.
എങ്കിലും ഇവ ഏറ്റവും കൂടുതല്‍ ബാധിച്ചുവെന്ന് കരുതിയ വ്യാപാര മേഖല അടങ്ങിയ നഗര പ്രദേശങ്ങളില്‍ ബിജെപി ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുന്ന ഫലമാണ് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ വോട്ടിങ് മെഷീന് രാഷ്ട്രീയം പതിയെ പിന്‍വലിക്കാന്‍ തുടങ്ങി. സാധാരണ ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം സീറ്റ് നേടി വിജയിച്ചാല്‍ വോട്ടിങ് മെഷീനില്‍ കൃ്രതിമം കാട്ടിയെന്ന ആരോപണം ഉന്നയിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ തിരിഞ്ഞുകുത്തുമെന്ന് പേടിച്ചു. ഹിമാചലില്‍ ഇടതുപക്ഷം ജയിച്ചത് തന്നെ വോട്ടിങ് മെഷീന് കൃത്യതയോടെ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പരീക്ഷണമായിരിക്കും എന്നായിരുന്നു പ്രചാരണം. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ മോദിയെ മാറ്റിനിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറല്ല എന്ന സൂചനയും ഗുജറാത്തിലെ തെരഞ്ഞെടുപ്പ്ഫലം നല്കുന്നു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും പ്രധാനമന്ത്രി ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പിന്റെ വിജയം കേന്ദ്രഭരണത്തിനുള്ള അംഗീകാരം കൂടിയാണ്. ഹിമാചല്‍ കൈവിടുകയും ഗുജറാത്ത് പിടിച്ചെടുക്കാന്‍ പറ്റാതെ വരികയും ചെയ്തതോടെ കോണ്‍ഗ്രസ് ഭരണം നാല് സംസ്ഥാനത്തേക്കു ചുരുങ്ങിയിരിക്കുകയാണ്. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബിജെപി ലക്ഷ്യംവയ്ക്കുന്നത് കര്‍ണാടകത്തെയാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന വലിയ സംസ്ഥാനമായ കര്‍ണാടകത്തിന്റെ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാകും ഇനി ഉണ്ടാകുക. കര്‍ണാടകം ഉള്‍പ്പടെയുള്ള വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അടിപതറിയാല്‍ പുതിയ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തുക എന്നത് രാഹുലിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യം ആയിരിക്കും. 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ല എന്നതാണ് ഓരോ തെരഞ്ഞെടുപ്പു ഫലവും നല്കുന്ന സൂചനകള്‍. വരുംനാളുകളിലും ദേശീയ രാഷ്ട്രീയം മോദി കേന്ദ്രീകൃതമായിരിക്കും എന്നതാണ് വാസ്തവം.
(എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്റനാഷണല്‍ റിലേഷന്‍സില്‍ പൊളിറ്റിക്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. ഫോണ്‍: 7034499409)
പ്രതികരിക്കാൻ ഇവിടെ എഴുതുക: