കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം വന്നേട്ടങ്ങളുടെയും പ്രവര്‍ത്തനമികവിന്റെയും വര്‍ഷമായിരുന്നു 2017. മുന്‍കാലങ്ങളില്‍ അസാധ്യമെന്നു കരുതി നടപ്പാക്കാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും നടപ്പാക്കിയത് ഉള്‍പ്പെടെ മന്ത്രാലയത്തിന്റെ സംഭാവനകള്‍ ഏറെയാണ്. കള്ളപ്പണം ഇല്ലാതാക്കാന്‍ കൈക്കൊണ്ട ധീരവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികള്‍, നയങ്ങള്‍ തിരുത്തുകയും പരിഷ്കരിക്കുകയും വഴി തട്ടിപ്പുകളെ നേരിടല്‍ തുടങ്ങി ഏറെ പ്രവര്‍ത്തനങ്ങളാണ് ‘ബിസിനസ് ശാക്തീകരിക്കുക, നിക്ഷേപകരെ സംരക്ഷിക്കുക’ എന്ന മന്ത്രാലയത്തിന്റെമുദ്രാവാക്യം യാഥാര്‍ഥ്യമാക്കാനായി 2017 ല്‍ നടപ്പാക്കിയത്.
കള്ളപ്പണമെന്ന ശാപം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറ്റവുംകൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഇതിനായി വ്യാജ കമ്പനികളെ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത് കമ്പനികാര്യ സഹമന്ത്രി പി.പി. ചൗധരിയുടെ നേതൃത്വത്തിലാണ്. പ്രവര്‍ത്തിക്കാത്ത 2.1 ലക്ഷം കമ്പനികളുടെ പേര് രജിസ്റ്റര്‍ ഓഫ് കമ്പനീസില്നിന്നു നീക്കംചെയ്തു. അതോടൊപ്പം, അത്തരം കമ്പനികളുടെ ഡയറക്ടര്‍മാരായിരുന്ന രണ്ടു ലക്ഷത്തിലേറെപ്പേരെ അയോഗ്യരാക്കുകയും ചെയ്തു. മറ്റു കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്കു വിലക്കുണ്ട്.
കള്ളപ്പണത്തിനെതിരെയും കടലാസ് കമ്പനികള്‍ക്കെതിരെയും കൈക്കൊണ്ട നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി കമ്പനികാര്യ മന്ത്രാലയവുംകേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും തമ്മില്‍ ഒരുസുപ്രധാന ധാരണാപത്രം ഒപ്പുവെച്ചിട്ടുമുണ്ട്. വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രമാണ് 2017 സെപ്റ്റംബര്‍ ആറിന് ഒപ്പുവെക്കപ്പെട്ടത്. പാന്‍ അക്കൗണ്ട്, ഐ.ടി. റിട്ടേണുകള്‍, കമ്പനികള്‍ ഫയല്‍ചെയ്ത സാമ്പത്തികവിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകള്‍ തുടങ്ങിയവ കൈമാറാന്‍ ധാരണാപത്രത്തില്‍ വ്യവസ്ഥകളുണ്ട്.
കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ‘സ്വച്ഛത ഹീ സേവ’ പദ്ധതിയുമായി സഹകരിക്കണമെന്ന് നിയമ, നീതി, കമ്പനികാര്യ സഹമന്ത്രി പി.പി.ചൗധരി അഭ്യര്‍ഥിച്ചിരുന്നു. ഇതിനായി നീക്കിവക്കുന്ന തുകയുടെ ഏഴുശതമാനം ശുചിത്വ ഭാരത നിധിക്ക് (എസ്ബികെ)നു കൈമാറണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവച്ചിരുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ഇതിനായി പ്രത്യേക പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തു.
ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി ബോര്‍ഡ് ഓഫ് ഇന്ത്യക്ക് ഏറെ ജോലിഭാരം ഉണ്ടായിരുന്ന വര്‍ഷമാണ് 2017. പ്രശ്നത്തിലായ കമ്പനികളുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് കമ്പനികളെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തി. നിയന്ത്രണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി 2017 മാര്‍ച്ച് 31ന് ഐബിബിഐ (ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റീസ്) റെഗുലേഷന്‍സ്, 2017 വിജ്ഞാപനം ചെയ്തു. പാപ്പരായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച മറ്റുചില പ്രധാന വിജ്ഞാപനങ്ങള്‍കൂടി ഐബിബിഐ ഈ വര്‍ഷം പുറത്തിറക്കിയിരുന്നു. കടബാധ്യതയുള്ള കമ്പനികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള ആദ്യന്ത നടപടിക്രമങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട അധികൃതരുടെ അനുമതിയോടെ നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഈ വിജ്ഞാപനങ്ങള്‍.
രേഖകള്‍ സൂക്ഷിക്കുന്ന സംവിധാനം ഡിജിറ്റൈസ് ചെയ്യുകവഴി സുതാര്യത ഉറപ്പു വരുത്തിയെന്നതാണ് കമ്പനികാര്യ മന്ത്രാലയത്തില്‍ നടപ്പാക്കപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പരിഷ്കാരം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഇതോടെ ഓണ്‍ലൈനില്‍ ലഭ്യമായി. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അപ്പപ്പോള്‍ പുതുക്കുകയും അതുവഴി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സഹായകമായിത്തീരുകയുംചെയ്യുന്നു. വിദഗ്ധരുടെയും കമ്പനികളുടെയും പ്രതികരണം ഓണ്‍ലൈനായി അറിയിക്കാവുന്ന സംവിധാനമൊരുക്കിയതു ബുദ്ധിജീവികളുടെ പിന്തുണ ഉറപ്പാക്കാനും പ്രതികരണങ്ങള്‍ വ്യവസ്ഥാപിതമായിശേഖരിക്കാനും സഹായകമാകുന്നു.
‘എംസിഎ 21’ എന്നത് വെബ് ലോകത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് പദ്ധതിയാണ്. ബിസിനസ് തുടങ്ങുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള സേവനാധിഷ്ഠിത പദ്ധതിയാണിത്. ഒന്‍പതുവര്‍ഷമായി വിജയകരമായി നടന്നുവരുന്ന പദ്ധതി മെച്ചപ്പെടുത്താനും സേവനം കൂടുതല്‍ ഫലപ്രദമാക്കാനും ഗവണ്മെന്റ് യഥാസമയം നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇത് വരുമാനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്നത് വര്‍ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. 2015 നവംബര്‍ മുതല്‍ 2017 നവംബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത് പ്രതിമാസം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ്. 2016 ഏപ്രിലിലാണ് ഏറ്റവും കുറവു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്- 3,994 എണ്ണം. എന്നാല്‍, 2017 നവംബറില്‍ 7,885 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2016 നവംബറിലാകട്ടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 6,301 കമ്പനികളാണ്. മുന്‍മാസത്തെ അപേക്ഷിച്ച് 2017 നവംബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികളുടെ എണ്ണത്തില്‍ 4.35 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.
വികസിച്ചുവരുന്നതും വിപണി നിയന്ത്രിക്കുന്നതുമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് എല്ലാവര്ക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനായി കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) സജീവമായി ഇടപെടുന്നുണ്ട്. സ്വയം നിരീക്ഷിച്ചും ലഭിക്കുന്ന പരാതികളുടെയും അപ്പീലുകളുടെയും അടിസ്ഥാനത്തിലുംസിസിഐ നടപടികള്‍ സ്വീകരിച്ചുവരുന്നു. കമ്പനിഭരണത്തെ സംബന്ധിച്ച് ശില്പശാലകള് നടത്തിവരുന്നുമുണ്ട്. ദര്‍ഘാസുകളില്‍ വഞ്ചന കാട്ടുന്നതിനും അവിഹിതമാര്ഗങ്ങള് അവലംബിക്കുന്നതിനും പൊതു-സ്വകാര്യ സംരംഭങ്ങളുടെ പേരില്‍ സിസിഐ. പിഴചുമത്തിവരുന്നുണ്ട്. 2017ല്‍ ആകെ ചുമത്തിയ പിഴ 2,035 കോടി രൂപയിലേറെയാണ്. ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ക്കു മേല്‍ചുമത്തിയ 52.24 കോടി രൂപയുടെ പിഴയും ഇതില്‍ ഉള്‍പ്പെടുന്നു.
കമ്പനികളുടെ നടത്തിപ്പു സംബന്ധിച്ച് വിജ്ഞാനം പകരുന്നതിനായി കമ്പനികാര്യ മന്ത്രാലയത്തിന്റെ വിവിധ ശാഖകള്‍ ശില്പശാലകള് സംഘടിപ്പിച്ചു. 2017 മാര്‍ച്ച് രണ്ടിനും മൂന്നിനുമായി ‘ഇക്കണോമിക്സ് ഓഫ് കോംപറ്റീഷന്‍ ലോ’ എന്ന വിഷയത്തിലുള്ള രണ്ടാമത് ദേശീയ സമ്മേളനം സിസിഐ സംഘടിപ്പിച്ചിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ്ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ്ഓഫ് ഇന്ത്യ എന്നിവയുമായി ചേര്‍ന്ന് കമ്പനികാര്യ മന്ത്രാലയം നിക്ഷേപക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തട്ടിപ്പുകള്‍ തിരിച്ചറിയാനും നിക്ഷേപം നടത്തുന്നതു സംബന്ധിച്ചു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും നിക്ഷേപകരെ ബോധവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്സ് 2017 മാര്‍ച്ച് 26, 27 തീയതികളില്‍ പാപ്പരത്ത നിയമത്തെക്കുറിച്ചു സംഘടിപ്പിച്ച ചര്‍ച്ച ശ്രദ്ധേയമായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുസ്ഥിര വികസനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികാര്യ മന്ത്രാലയം ദേശീയ സിഎസ്ആര്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്സിനെയാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: