ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്കാന് രണ്ട് മാസത്തെ സാവകാശംകൂടി ചോദിച്ച കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച പുതിയ തെളിവുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അന്തിമവാദം എന്ന് തുടങ്ങണമെന്ന് നവംബര്‍ അഞ്ചിന് തീരുമാനിക്കുമെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള രേഖകളില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ആ വാദങ്ങള്‍ എഴുതിനല്കാം.
ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിനൊപ്പം പുതിയ തെളിവുകള്‍കൂടി പരിഗണിച്ചാല്‍ കേസ് അനന്തമായി നീളുന്ന സാഹചര്യമുണ്ടായേക്കും. വിദഗ്ധരെ വിദേശത്തുനിന്ന് കൊണ്ടുവന്ന് പഠനം നടത്തണമെന്ന് കേരളം ഭാവിയില്‍ ആവശ്യപ്പെട്ടേക്കാം. എന്നാല്‍ ഇതൊന്നും അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന് മറുപടി നല്കാന് കൂടുതല്‍ സമയം നല്‍കണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി.ഗിരി ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേരളവും തമിഴ്നാടും ഹാജരാക്കിയവക്ക് പുറമെ പുതിയ തെളിവുകള്‍ ഉന്നതാധികാരസമിതി സ്വീകരിച്ചതായി കേരളം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വിശദമായ മറുപടി നല്കാന് സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടത്. ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. പക്ഷേ പുതിയ തെളിവുകള്‍ സ്വീകരിക്കാന്‍ സാധിക്കില്ല. ഉന്നതാധികാര സമിതിയില്‍ കേന്ദ്രസര്‍ക്കാരിന്റെയും ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഡി.കെ. ജയിന്, ആര്.എം. ലോധ, എച്ച്.എല്‍. ദത്ത്, സി.കെ പ്രസാദ്, എ.ആര്. ധവ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ കഴിഞ്ഞ മാസം 24 ന് കോടതി ഇരുസംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു. 1200 ലധികം പേജുകളുള്ള രേഖകളും 60 മണിക്കൂറോളം വരുന്ന വീഡിയോകളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പഠിച്ച് മറുപടി സമര്‍പ്പിക്കാന്‍ രണ്ടുമാസത്തെ സാവകാശമെങ്കിലും അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. അഭിഭാഷകരായ മോഹന്‍ കത്താര്‍ക്കി, വി. ഗിരി, രമേശ് ബാബു എന്നിവര്‍ കേരളത്തിനുവേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: