ന്യൂദല്‍ഹി: ബിസിനസുകാരനും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വധേര കോടികളുടെ അഴിമതി നടത്തിയതായി അഴിമതി വിരുദ്ധപ്രവര്‍ത്തകന്‍ അരവിന്ദ് കേജ്രിവാള്. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരക്കെതിരെ കേജ്രിവാള് ആഞ്ഞടിച്ചത്. വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായുള്ള കൂട്ടുകെട്ടില്‍ വധേര കോടികള്‍ സമ്പാദിച്ചതായി കേജ്രിവാള് പറഞ്ഞു. പണം നല്‍കിയും കുറഞ്ഞ നിരക്കില്‍ ഭൂമി നല്‍കിയുമാണ് ഡിഎല്‍എഫ് വധേരയെ സഹായിക്കുന്നത്. 65 കോടി രൂപ പലിശരഹിത വായ്പയായി ഡിഎല്‍എഫ് വധേരക്ക് നല്‍കിയിട്ടുണ്ട്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയാണ് വധേര സ്വന്തമാക്കിയിട്ടുള്ളതെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ് എന്താണെന്നും കേജ്രിവാള് ചോദിച്ചു. ദല്‍ഹിയിലും പുറത്തുമായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപ വില വരുന്ന 31 വസ്തുവഹകളാണ് റോബര്‍ട്ട് വധേര സ്വന്തമാക്കിയതെന്ന് കേജ്രിവാളിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രശാന്ത് ഭൂഷണ് ആരോപിച്ചു. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാല് പെന്റ് ഹൗസുകള്‍ വധേര സ്വന്തമാക്കിയതായും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രേഖകളുമായാണ് ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
2007 നും 2010 നുമിടയില്‍ വധേരയുടെ ആസ്തി 50 കോടിയില്‍ നിന്ന് 300 കോടി രൂപയായി വളര്‍ന്നു. വധേരയും അമ്മയും ചേര്‍ന്ന് തുടങ്ങിയ അഞ്ച് കമ്പനികളുടെ ആസ്തി 50 കോടി രൂപ മാത്രമായിരുന്നു. വധേരയുടെ ഇടപാടുകള്‍ നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും വധേരയെപ്പോലെ ശക്തനായ ഒരാള്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്താനുള്ള ധൈര്യം സര്‍ക്കാരിന്റെ ഒരു വകുപ്പിനുമില്ലെന്നും കേജ്രിവാള് പറഞ്ഞു. വധേരയെ അനധികൃതമായി സഹായിക്കുന്ന ഡിഎല്‍എഫിന് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുകാര്യങ്ങള്‍ക്കായി ഏറ്റെടുത്ത 350 ഏക്കര്‍ ഭൂമി ഡിഎല്‍എഫിന് അപ്പാര്ട്ടമെന്റ് നിര്‍മ്മിക്കാന്‍ നല്‍കിയെന്നും കേജ്രിവാള് ആരോപിച്ചു. റോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കേജ്രിവാള് ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശക്തമായി എതിര്‍ത്തു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്കാന് കേജ്രിവാളിനെയും പ്രശാന്ത് ഭൂഷണെയും സോണിയ വെല്ലുവിളിച്ചു. ആരോപണങ്ങള്‍ ശക്തമായി എതിര്‍ക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കും സോണിയ നിര്‍ദ്ദേശം നല്കി. വധേരയുടെ കുടുംബക്കാര് പരമ്പരാഗതമായി ബിസിനസുകാരാണെന്നും തന്റെ ഓഫീസിന്റെ സ്വാധീനം അവര്‍ ഉപയോഗിച്ചിട്ടില്ലെന്നും സോണിയ പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വധേരയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
അരവിന്ദ് കേജ്രിവാളിന്റെ ആരോപണം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി എതിര്‍ത്തു. കേജ്രിവാളിന്റെ രാഷ്ട്രീയതന്ത്രമാണിതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങളാണ് കേജ്രിവാള് ഉന്നയിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.
ഇത്തരത്തിലുള്ള കഥകള്‍ മുമ്പും കേട്ടിട്ടുണ്ടെന്നും വധേര തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് എംപി സന്ദീപ് ദീക്ഷിത് പറഞ്ഞു. വധേര കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്നു അനാവശ്യമായി കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ദീക്ഷിത് പറഞ്ഞു. എന്നാല്‍ കേജ്രിവാള് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്താതെ ആരോപണം തള്ളിക്കളയുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: