തൊടുപുഴ: സിപിഎമ്മിന്റേത് തെറ്റായ തൊഴിലാളി നയമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. തൊടുപുഴയില്‍ ബിഎംഎസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ സമരം അവിടുത്തെ പ്രബല തൊഴിലാളി സംഘടനകളുടെ ചൂഷണത്തില്‍ സഹിക്കെട്ടാണ് നടന്നത്. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയുടെ തെറ്റായ നയത്തിന്റെ ഇന്നും ജീവിക്കുന്ന ഉദാഹരണമാണിത്. മറ്റ് സംഘടനകളും ഇതില്‍ നിന്ന് വിഭിന്നമല്ല.
അങ്കണവാടി ജീവനക്കാരുടെ കാര്യത്തില്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന നിസംഗത വെടിയണമെന്നും ഇവര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലങ്ങളായി അങ്കണവാടി ജീവനക്കാരുടെ ക്ഷേമത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി സന്ധിയില്ലാ സമരം നടത്തുന്നത് ബിഎംഎസ് മാത്രമാണ്. ഇത് ഒരുപരിധി വരെ വിജയം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ മിനിമം വേതനം 20,000ല്‍ എത്തിക്കണമെന്നാണ് സംഘടന ആഗ്രഹിക്കുന്നത്. ബിഎസ്എന്‍എലും റയില്വെയും പൊതുവത്കരിക്കുന്നതിനോട് ബിഎംഎസിന് യോജിപ്പില്ല. തൊഴിലാളികള്‍ക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എതിരായി വന്ന തീരുമാനങ്ങള്‍ക്കെതിരെ ബിഎംഎസ് ദല്‍ഹിയിലെത്തി കഴിഞ്ഞ നവംബര്‍ എട്ടിന് സമരം നടത്തിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പ്രശ്നത്തിലിടപ്പെട്ട് ഇവ പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്തി വരികയാണ്.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നോക്കുകൂലിയും ഹര്‍ത്താലുകളും ഇങ്ങോട്ട് എത്തുന്ന വികസനത്തെ പിന്നോട്ടടിക്കുകയാണ്. ഇരു മുന്നണികളും വ്യവസായത്തോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. ഭരിക്കുന്നവര്‍ ആരെന്ന് നോക്കാതെ അതിന്റെ നന്മതിന്മകളെ ഉള്‍ക്കൊള്ളുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ബിഎംഎസ് എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.എന്‍. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി. ശശിധരന്, സംസ്ഥാന സംഘടന സെക്രട്ടറി സി.വി രാജേഷ്, ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, വൈസ് പ്രസിഡന്റ് എം.പി. ശശിധരന്, തൊടുപുഴ മേഖല സെക്രട്ടറി കെ.എം. സിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: