കൊച്ചി: ചെന്നൈയിന് എഫ്സിക്കെതിരായ എവേ മത്സരത്തില്‍ നേടിയ സമനിലയുടെ ആവേശത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മൈതാനത്ത് അടുത്ത പോരാട്ടത്തിന്. പുതുവര്‍ഷത്തലേന്ന് വൈകിട്ട് 5.30ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ എതിരാളികള്‍ അയല്‍ക്കാരായ ബെംഗളൂരു എഫ്സി.
ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും നാല് സമനിലയും ഒരു പരാജയവുമടക്കം 7 പോയിന്റുമായി എട്ടാമതാണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് ബെംഗളൂരുവിനെ തോല്‍പ്പിച്ചാല്‍ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.
പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണെന്നത് ബ്ലാസ്റ്റേഴ്സ് കോച്ചിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രതിരോധനിര താരം റിനോ ആന്റോ, പ്രീതംകുമാര്‍ സിങ്, കരണ്‍ ഷോനി എന്നിവര്‍ക്ക് പുറമെ സൂപ്പര്‍താരം ദിമിത്രി ബെര്‍ബറ്റോവും ഇന്ന് കളത്തിലിറങ്ങില്ല. ബെര്‍ബറ്റോവ് പരിശീലനം പുനരാരംഭിച്ചെങ്കിലും ആദ്യ ഇലവനില്‍ ഉള്‍പ്പെടില്ലെന്നാണ് കോച്ച് റെനെ മ്യൂലെന്സ്റ്റീന് നല്കുന്ന സൂചന.
ആദ്യ രണ്ട് കളികളില്‍ എടികെയ്ക്കെതിരെയും ജംഷഡ്പൂര്‍ എഫ്സിയോടും ഗോള്‍രഹിത സമനില പാലിച്ച ബ്ലാസ്റ്റേഴ്സ് മൂന്നാം കളിയില്‍ മുംബൈ സിറ്റിക്കെതിരെ 1-1ന് തുല്യത നേടി. അതിനുശേഷം എഫ്സി ഗോവയോട് 5-2 ന് തോറ്റു. പിന്നീട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0ന് തോല്‍പ്പിച്ച് ആദ്യ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞയാഴ്ച ചെന്നൈയില്‍ ചെന്ന് 1-1ന് സമനില പാലിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചത്.കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കോച്ച് സൂചിപ്പിച്ചു. പരിക്കേറ്റ റിനോ ആന്റോക്ക് പകരം ആരെ ഇറക്കുമെന്ന് റെനെ പറഞ്ഞില്ല. ഡിഫന്‍സീവ് മിഡ്ഫീല്ഡറുടെ റോളില്‍ കഴിഞ്ഞ കൡയില്‍ മിന്നിയ വെസ് ബ്രൗണും ഇന്നും അതേ റോളിലുണ്ടാവും.
വിങ്ങുകളിലൂടെയുള്ള ആക്രമണം മെനയാന്‍ സി.കെ. വിനീതും പെക്കൂസണും ജാക്കിചന്ദ് സിങും. സ്ട്രൈക്കറായി രണ്ട് ഗോള്‍ നേടിക്കഴിഞ്ഞ മാര്‍ക്ക് സിഫ്നിയോസും. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ കഴിവുള്ള ഡച്ച് താരമാണ് സിഫ്നിയോസ് . നോര്‍ത്ത് ഈസ്റ്റിനെതിരായ വിജയഗോളും ചെന്നൈയിനെതിരായ സമനിലഗോളും നേടിയ വിനീത് ഫോമിലേക്ക് ഉയര്‍ന്നുവെന്നത് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഹ്യൂമിന് ഇന്നും പകരക്കാരന്റെ റോളായിരിക്കും.
അതേസമയം ഉജ്ജ്വലമായ തുടക്കത്തിനുശേഷം തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ബെംഗളൂരു എഫ്സി. അവരുടെ ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ് . ഫോര്‍വേര്‍ഡ് ഉദാന്ത സിങിനും ഇംഗ്ലണ്ട് പ്രതിരോധനിരതാരം ജോണ്‍ ജോണ്‍സണുമാണ് പരിക്ക്. ഇരുവരും ഇന്ന് കളിക്കാനിറങ്ങില്ലെന്നാണ് വിവരം. ആദ്യ കളിയില്‍ മുംബൈ സിറ്റി എഫ്സിയെ 2-0നും ദല്‍ഹി ഡൈനാമോസിനെ 4-1നും പരാജയപ്പെടുത്തി തുടങ്ങിയ അവര്‍ ഗോവയോട് 4-3ന് പരാജയപ്പെട്ടു.
പിന്നീട് നോര്‍ത്ത് ഈസ്റ്റിനെ 1-0നും പൂനെ സിറ്റിയെ 3-1നും തകര്‍ത്ത് തിരിച്ചുവരവ് നടത്തിയെങ്കിലും ചെന്നൈയില്‍ എഫ്സിയോട് 2-1നും ജംഷഡ്പൂരിനോട് 1-0നും തോറ്റു. ഏഴ് കളികളില്‍ നിന്ന് 4 വിജയവും മൂന്ന് പരാജയവുമടക്കം 12 പോയിന്റുമായി നാലാമതാണ് ബെംഗളൂരു. 14 ഗോളുകള്‍ നേടിയപ്പോള്‍ ഒമ്പതെണ്ണം വഴങ്ങി. ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ജയിക്കാന്‍ കഴിഞ്ഞാല്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.
ആറ് ഗോളുകള്‍ നേടിയ വെനസ്വേലന്‍ താരം മികുവാണ് ടീമിലെ സൂപ്പര്‍ സ്ട്രൈക്കര്‍. ടീം നായകന് സുനില്‍ ഛേത്രി, ഓസ്ട്രേലിയന്‍ താരം എറിക് പര്ടാലു എന്നിവര്‍ മൂന്ന് ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ബോക്സിനുള്ളില്‍ ഏറെ അപകടകാരിയായ അര്‍ദ്ധാവസരം പോലും ഗോളാക്കാന്‍ കഴിവുള്ള മികുവിനെ പിടിച്ചുകെട്ടുക എന്നതാണ് സന്ദേശ് ജിംഗാന്, പെസിച്ച് എന്നിവരടങ്ങുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ഗോവയ്ക്കെതിരായ മത്സരത്തില്‍ പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ ബ്ലാസ്റ്റേഴ്സ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ബെംഗളൂരുവിന്റെ സൂപ്പര്‍ താരങ്ങളെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കൈമെയ് മറന്ന് പോരാടുമെന്ന് ഉറപ്പ്. മത്സരത്തലേന്ന് നടന്ന പത്രസമ്മേളനത്തില്‍ അതിന്റെ സൂചനകളാണ് പരിശീലകര്‍ നല്‍കിയത്.
ഇന്നത്തെ പോരാട്ടത്തിന് മറ്റൊരുസവിശേഷതകൂടിയുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയും ബെംഗളൂരു ആരാധകരായ നീലപ്പടയും തമ്മിലുള്ള പോരാട്ടമായാണ് ഈ കളി വിശേഷിപ്പിക്കപ്പെടുന്നത്. ബെംഗളൂരുവിന്റെ ആരാധകര്‍ ഇന്ന് കൂട്ടത്തോടെ കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്. ഇതോടെ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനായിരിക്കും കൊച്ചിയില്‍ അരങ്ങൊരുങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: