പത്തനാപുരം: ഇത് എന്റെ പുനര്‍ജന്മമാണ്, അച്ഛനേയും അമ്മയേയും കാണാനാകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. ദൈവത്തിനും, മോചനത്തിനായി സഹായിച്ച എല്ലാവര്ക്കും നന്ദി. കെനിയയിലെ ജയിലില്‍ നിന്നും മോചിതനായി ജന്മനാട്ടിലെത്തിയ പ്രവീണ്പ്രഭാകരന്റെ വാക്കുകളാണിത് .
പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍നായര്‍-ദേവയാനി ദമ്പതികളുടെ മകനായ പ്രവീണ്‍ (27) ശനിയാഴ്ച മൂന്നിനോടെയാണ് ജനിച്ചുവളര്‍ന്ന വീട്ടിലെത്തിയത്.
പ്രവീണിനെ കഴിഞ്ഞ വ്യാഴാഴ്ച കോടതി പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുള്ള ഡല്‍ഹി സ്വദേശി വികാസ് ബല്‍വാനും ജയില്‍ മോചിതനായി. കെനിയയിലെ മലയാളി അസോസിയേഷന് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പ്രവീണിനെ ജന്മനാട്ടിലേക്ക് യാത്രയാക്കി. ഇന്നലെ പുലര്‍ച്ചെ മുംബൈ എയര്‍പോര്‍ട്ടിലെത്തിയ പ്രവീണ്‍ അവിടെ നിന്നും ജെറ്റ് എയര്‍വേസില്‍ രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് പ്രവീണിനെ ബന്ധുക്കളും മറൈന്‍ ഫോറം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് മൂന്നിന് പുന്നല കറവൂരിലെ വീട്ടിലെത്തിയ പ്രവീണിനെ കാണാന്‍ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും എത്തിയിരുന്നു. ഏറെ വര്‍ഷമായി കാത്തിരുന്ന മകനെ അച്ഛന് പ്രഭാകരനും അമ്മ ദേവയാനിയും കെട്ടിപിടിച്ച് ചുംബനം നല്കി പൊട്ടിക്കരഞ്ഞു. ഇത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. സാക്ഷിവിസ്താരത്തിന്റെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രവീണും വികാസും തെറ്റുകാരല്ലെന്ന് കെനിയയിലെ മൊമ്പാസ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊസിക്യൂഷന്‍ വീണ്ടും അപ്പീല്‍ നല്കി. ഇതോടെ മോചനം ഒരുമാസം കൂടി നീണ്ടു.
2014 ഫെബ്രുവരിയില്‍ പ്രവീണ്‍ ജോലി ചെയ്തിരുന്ന കപ്പലിന്റെ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍ നിന്നും അമിതഅളവില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയന്‍ പോലീസിന്റെ പിടിയിലായി. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രവീണിന്റെയും വികാസിന്റെയും രേഖകളെല്ലാം കോടതി ഫയലില്‍ സ്വീകരിച്ചു. മോചിതനായ പ്രവീണിനെ കാണാനായി കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.ബി.ഗണേഷ്കുമാര് എംഎല്‍എ എന്നിവര്‍ എത്തിയിരുന്നു. മറൈന്ഫോറം പ്രവര്‍ത്തകരായ ജോജി മാത്യു, സാജന്, പ്രദീപ് ഗുരുകുലം , ബിജു തുണ്ടില്‍ എന്നിവര്‍ പ്രവീണിനൊപ്പം ഉണ്ടായിരുന്നു. പ്രവീണിന് ജന്മനാടായ പുന്നലയില്‍ ഇന്ന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: