പാനൂര്‍: മത്തിക്കളം കുന്നില്‍ ചെങ്കല്‍ ഖനനത്തിനു പിന്നിലെ പ്രധാനി സിപിഎം പ്രവര്‍ത്തകനായ ക്രിമിനല്‍. മലപ്പുറത്തെ ഭൂമാഫിയകള്‍ ചെങ്കല്‍ ഖനനത്തിന് സ്ഥലം തേടിയെത്തിയതും അതിന് സഹായങ്ങള്‍ ചെയ്തതും ഈ നേതാവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാളുടെ രാഷ്ട്രീയ സ്വാധീനം ചെങ്കല്‍വെട്ട് മാഫിയകളുടെ വിഹാരത്തിന് അനുഗുണമായി. ഭയം കാരണം പരാതിപ്പെടാന്‍ പോലും ആരും തയ്യാറാകാത്തതോടെ ഓരോ സ്ഥലങ്ങള്‍ പുതുതായി തെളിച്ച് മണ്ണു നീക്കി കല്ലുവെട്ടുകയായിരുന്നു.
ഇന്ന് കോടികളുടെ ആസ്തിയുളള ഈ ക്രിമിനല്‍ നേതാവിനെ പാര്‍ട്ടിയില്‍ പോലും ചോദ്യം ചെയ്യാന്‍ ആളുകള്‍ കുറവാണ്. നിളളങ്ങള് ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ജനകീയകമ്മറ്റിയുണ്ടാക്കി മത്തിക്കളം കുന്നും പരിസരത്ത് നിന്നും ഒരു കാലയളവ് നിശ്ചയിച്ച് കല്ല് വെട്ട് മാഫിയകളോട് ഒഴിവായിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും നേതാവ് ഇടപ്പെട്ട് സമരക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. ഇയാളുടെ പിന്‍ബലത്തില്‍ തന്നെയാണ് മറ്റ് ചെങ്കല്‍ മുതലാളിമാരും ഖനനം നടത്തി വരുന്നത്. കുന്നോത്ത്പറമ്പ്് ഗ്രാമപഞ്ചായത്ത് അധികൃതരെയും ജില്ലാഭരണകൂടത്തെയും നാട്ടുകാര്‍ പരാതിയുമായി സമീപിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ നടപടി തടസപ്പെടുകയുമായിരുന്നു .
മത്തിക്കളം കുന്ന് സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് അടുത്ത ദിവസം കൈവേലിക്കലില്‍ യോഗം ചേരാനും സമര പരിപാടികള്‍ ആലോചിക്കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ആകെ ദുരിതത്തിലാഴ്ത്തി രാഷ്ട്രീയ സ്വാധീനത്താല്‍ തടിച്ചു വീര്ത്തവര്ക്കെതിരെ പ്രതിഷേധം ശക്തമാകുക തന്നെ വേണം. ഒപ്പം മത്തിക്കളം കുന്നിന്റെ പഴമയെ തിരിച്ചെത്തിക്കാനും ശ്രമമുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: