കണ്ണൂര്‍: തലശ്ശേരി മഹിളാ മന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയെ രണ്ടുമാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥമൂലമെന്ന് പരാതി.
കോടതി മുഖേന മഹിളാമന്ദിരത്തിലെത്തിയ 21 കാരിയെയാണ് കഴിഞ്ഞ നവംബര്‍ 11 മുതല്‍ കാണതായത്. 12 ന് മഹിളാമന്ദിരം അന്തേവാസികളായ മൂന്ന് യുവതികളുടെ വിവാഹം നടന്നിരുന്നു. ഈ തിരക്കിനിടയിലാണ് 21 കാരി രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്ഥാപനം അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണം പ്രഹസനമായി മാറിയെന്നാണ് പരാതി. യുവതി എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
മഹിളാമന്ദിരം സൂപ്രണ്ടിന്റെ ധിക്കാരപരമായ ചില നടപടികള്‍ അന്തേവാസികള്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിരുന്നു. ഇവിടെ യുവതികളും കുട്ടികളും ഉള്‍പ്പെടെ 32 അന്തേവാസികളാണുള്ളത്. ഇതില്‍ ഏറെപ്പേരും കോടതി മുഖേന എത്തിയവരാണ്. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം കൊടുക്കേണ്ട ചുമതല മഹിളാമന്ദിരം അധികൃതര്ക്കുണ്ടെങ്കിലും ഇവര്‍ കടുത്ത അനാസ്ഥ കാട്ടിയതാണ് യുവതി ഒളിച്ചോടാന്‍ കാരണമായത്. ഭരണസ്വാധീനം ഉപയോഗിച്ച് സൂപ്രണ്ട് മേലുദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ഇല്ലാതാക്കിയതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം ഇവിടെ നടന്ന വിവാഹച്ചടങ്ങിനായി പലരില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെങ്കിലും ഇതിന്റെ കണക്കുകള്‍ കൃത്യമായി പരിശോധന നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. രക്ഷപ്പെട്ട യുവതി ഏത് കേന്ദ്രത്തിലാണുള്ളതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ആശങ്കക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: