പാനൂര്‍: ജലപാതക്കെതിരെ ജനകീയ സമരവുമായി നാട്ടുകാര്‍. സിപിഎം പ്രതിരോധത്തില്‍.സിപിഎം കേന്ദ്രമായ മാക്കുനി ഭാഗത്തു കൂടിയായിരുന്നു ജലപാതക്കായി ആദ്യ സര്‍വ്വേ നടന്നത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതോടെ നാട്ടുകാര്‍ ജലപാത വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായ സമരവുമായി രംഗത്തു വന്നു.
പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങള്‍ പാര്‍ട്ടി വിടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു സമരം. സിപിഎം ഭരണം നടത്തുന്ന പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതോടെ നേതൃത്വം പരിഭ്രാന്തിയിലായി. ഇതോടെ ഇല്ലാത്ത ജലപാതക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഎം പാനൂര്‍ ഏരീയാകമ്മറ്റി പ്രസ്താവനയും ഇറക്കി. മാക്കുനിയിലെ പ്രക്ഷോഭം ശക്തമായതോടെ പാനൂര്‍ കാളാച്ചേരി, മൊകേരി, പൂക്കോം ഭാഗത്തേക്ക് സര്‍വ്വേ നടത്തി ജലപാതയുടെ റൂട്ട് മാറ്റാനും നീക്കമുണ്ടായി. രാത്രിയിലാണ് സര്‍വ്വേ നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ മേലെപൂക്കേം ഇരഞ്ഞികുളങ്ങര സ്ക്കൂള് പരിസരത്ത് നിരവധി പേര് പങ്കെടുത്ത ജലപാതയ്ക്കെതിരായ സമരവും നടന്നു. കഴിഞ്ഞ ദിവസം കാളാച്ചേരി ഭാഗത്തും സമരം നടന്നിരുന്നു.
പെരിങ്ങത്തൂര്‍ പുഴയും മൊകേരി വഴി ചാടാലപുഴയും തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ സര്‍വ്വേയില്‍ തീരുമാനം എന്നറിയുന്നു. ജലഗതാഗതവും വിനോദസഞ്ചാരവും ഉള്‍പ്പെടുത്തി കോടികള്‍ മുതല്‍ മുടക്കി വരാന്‍ പോകുന്ന ജലപാത യാഥാര്‍ത്ഥ്യമായാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. ഇതിനു പുറമെ കുറ്റിയാടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിനായി നാലുവരി പാത കടന്നു പോകുന്ന പ്രദേശവും ജലപാത വരാന്‍ പോകുന്ന സ്ഥലങ്ങളില്‍ കൂടി തന്നെയാണ്. പ്രതിഷേധമുയര്‍ത്താന്‍ പ്രച്ഛന്നവേഷം കെട്ടി ഇവിടങ്ങളിലെല്ലാം തന്നെ സിപിഎം നേതാക്കളും ഉണ്ട്. ജനകീയ സമരം വരുംദിവസങ്ങളില്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: