തുറവൂര്‍: ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം, തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയിലാണ് വാഹന അപകടത്തില്‍ പെടുന്നവരെ ആദ്യം എത്തിക്കുന്നത്.
തീരമേഖലയില്‍ കഴിയുന്നവര്‍ ഉള്‍പ്പടെ നൂറ് കണക്കിന് രോഗികളാണ് പ്രതിദിനം ഇവിടെ ചികിത്സ തേടിയെത്തുന്നത്. അപകടങ്ങളില്‍ പരുക്കേറ്റ് എത്തിക്കുന്നവര്‍ക്ക് പ്രാഥമിക ശുശ്രുഷ പേലും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 15 ഓളം സ്ഥിരം ഡോക്ടര്‍മാര്‍ ഉള്ള ആശുപത്രിയില്‍ വൈകിട്ട് അഞ്ചിന് ശേഷം ഒരു ജൂനിയര്‍ ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നതെന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ഇവിടെയെത്തുന്ന രോഗികളെ പരിശോധിക്കാതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. എക്സ്റേ സംവിധാനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും വിമര്‍ശനമുണ്ട്.
ഇതുമൂലം അടിയന്തര സാഹചര്യങ്ങളില്‍ വിദഗ്ദ്ധ പരിശോധനകള്‍ക്ക് രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ ആതുരാലയത്തോടുള്ള അവഗണന അവസാനിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: