ബംഗളൂരു: പുതുവത്സരത്തോട് അനുബന്ധിച്ച് ബംഗളൂരുവില്‍ കനത്ത സുരക്ഷ. കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. സുരക്ഷയ്ക്കായി 2,000 വനിതാ പോലീസുകാരുള്‍പ്പെടെ 15,000 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത എംജി റോഡിലും ബ്രിഗേഡ് റോഡിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എംജി റോഡില്‍ പാര്‍ക്കിംഗും നിരോധിച്ചു. സുരക്ഷക്കായി നഗത്തില്‍ 600 സിസിടിവി കാമറകളും പ്രത്യേക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബാറുകളും പബുകളും പുലര്‍ച്ചെ രണ്ടുമണിയോടെ അടയ്ക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്കി.
നഗരത്തില്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം നല്കി. പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടക്കുന്നതായി പോലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംശയം തോന്നുന്ന വാഹനങ്ങള്‍ പരിശോധിക്കാനും നിര്‍ദേശം നല്കി. റോഡില്‍ കുപ്പി പൊട്ടിക്കുന്നവര്ക്കെതിരേയും സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തുന്നവര്ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ടി. സുനീല്‍ കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: