കൊച്ചി: ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നതിനുള്ള ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ ഇടത് സര്‍ക്കാര്‍ നീക്കം. മരുന്നുകള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പ്രചാരണം നടത്തിയാണ് സ്വകാര്യ കമ്പനികള്‍ക്ക് അവസരമൊരുക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയായ ഔഷധിയെയും ഹോമിയോ മരുന്ന് നിര്‍മാണ കമ്പനിയായ ഹോംകോയെയും ഒഴിവാക്കാനാണ് ചരടുവലികള്‍.
ഔഷധി, ഹോംകോ എന്നിവിടങ്ങളില്‍ നിന്ന് മരുന്ന് കിട്ടാന്‍ കാലതാമസമുള്ളതിനാല്‍, ആശുപത്രികളിലെയും ഡിസ്പെന്‍സറികളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ടെണ്ടര്‍ വിളിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് വാങ്ങാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം ഇടത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത് ആരോഗ്യമേഖലയിലുള്ളവരുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിമൂലം ലക്ഷക്കണക്കിന് രൂപയുടെ ഓര്‍ഡറാണ് ഈ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാവുക.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളെ തഴഞ്ഞ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നത് അഴിമതി ലക്ഷ്യമിട്ടാണെന്നാണ് വിമര്‍ശനമുയരുന്നത്. ആയുര്‍വേദ, ഹോമിയോ ആശുപത്രികളില്‍ കൃത്രിമ മരുന്ന് ക്ഷാമം സൃഷ്ടിച്ച്, കുറ്റം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള നീക്കവും സജീവമാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലോപ്പതി മരുന്ന് ഉത്പ്പാദന കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി)യില്‍ നിന്ന് മരുന്ന് വാങ്ങുന്നതിലും ഇടത്- വലത് സര്‍ക്കാര്‍ വിമുഖത കാണിച്ചിരുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡിനാണ് (കെഎംഎസ്സിഎല്) സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങി നല്‍കുന്നതിനുള്ള ചുമതല. എന്നാല്‍, കെഎംഎസ്സിഎല് കേരളത്തിന് പുറത്തുള്ള സ്വകാര്യ കമ്പനികളില്‍ നിന്നാണ് ഭൂരിഭാഗം മരുന്നുകളും വാങ്ങിക്കുന്നത്. ഇതിനിടെയാണ് ഹോമിയോ, ആയുര്‍വേദ മരുന്നുകളും വ്യാപകമായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാന്‍ നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: