കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ മംഗല്യവരദായിനിയായ പാര്‍വതീദേവിയുടെ നട ഇന്ന് തുറക്കും. ധനുമാസത്തിലെ തിരുവാതിര രാവ് മുതലുള്ള 12 ദിവസമാണ് ക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നട തുറക്കുന്നത്. ധനുമാസത്തിലെ തിരുവാതിരയും മഹാദേവന്റെ വിശേഷദിനമായ തിങ്കളാഴ്ചയും ഒത്തുചേരുന്ന ഇന്നാണ് ഈ വര്‍ഷത്തെ നടതുറപ്പു മഹോത്സവം ആരംഭിക്കുന്നത്.
കുടുംബ ഐശ്വര്യത്തിനായി തിരുവാതിര നോമ്പുനോറ്റ്, പൂത്തിരുവാതിര കൊണ്ടാടി എത്തുന്ന സ്ത്രീജനങ്ങളാണ് ആദ്യ ദിനത്തിലെ തീര്‍ത്ഥാടകരില്‍ ഏറെയും. വ്രതമനുഷ്ടിച്ച് എത്തുന്ന ഭക്തര്‍ക്കായി രാവിലെ ഗോതമ്പു കഞ്ഞിയും പുഴുക്കും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലുമണിക്ക് ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അകവൂര്‍ മനയില്‍നിന്ന് രഥഘോഷയാത്രയായി എഴുന്നള്ളിക്കും. അകവൂര്‍ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം മനയിലെ കാരണവര്‍ കെടാവിളക്കില്‍ നിന്ന് ദീപം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറുന്നതോടെ ഘോഷയാത്ര ആരംഭിക്കും. പൂത്താലം പൂക്കാവടി, വാദ്യഘോഷങ്ങള്‍ എന്നിവയുടെയും അകമ്പടിയോടെ തിരുവാഭരണ രഥഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ഉടനെ നടതുറപ്പിനുള്ള പ്രത്യേക ചടങ്ങുകള്‍ ആരംഭിക്കും. ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴി ‘പുഷ്പിണി’യും ക്ഷേത്ര ഉൗരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനുവേണ്ടിയുള്ള സമുദായ തിരുമേനിയും ക്ഷേത്ര നടയ്ക്കല്‍ എത്തും. പുഷ്പിണിയായി സങ്കല്പ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മ ആചാരപ്രകാരം ഊരാണ്മക്കാര് എത്തിയിട്ടുണ്ടോ എന്നു മൂന്നു വട്ടം വിളിച്ചുചൊല്ലി ഉറപ്പാക്കിയശേഷം സമുദായ തിരുമേനിയുടെ അനുവാദത്തോടെ പാര്‍വ്വതീദേവിയുടെ നട തുറക്കും.
ദര്‍ശനത്തിനുശേഷം ദേവിയെ ശ്രീകോവിലില്‍ നിന്നു പാട്ടുപുരയിലേക്ക് എഴുന്നള്ളിച്ചിരുത്തും. രാത്രി മുഴുവന്‍ ഇവിടെ കഴിയുന്ന ദേവിക്കു തോഴി ബ്രാഹ്മണിയമ്മ ബ്രാഹ്മണിപാട്ടുകള് പാടി ഉറക്കമൊഴിഞ്ഞു കൂട്ടിരിക്കും. രാത്രി നടയടച്ചശേഷം ക്ഷേത്ര സന്നിധിയില്‍ മങ്കമാരുടെ തിരുവാതിര കളിയും പൂത്തിരുവാതിര ആഘോഷവും ഉണ്ടാകും. ജനുവരി 12 വരെ നീളുന്ന ഉത്സവദിനങ്ങളില്‍ രാവിലെ 3 മുതല്‍ 1.30 വരെയും വൈകിട്ടു നാലു മുതല്‍ 8.30 വരെയുമാണ് ദര്‍ശനമുണ്ടാകുക. ജനുവരി 12ന് ദര്‍ശനോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: