സ്വന്തം ലേഖകന്‍
തൊടുപുഴ/ചെറുതോണി: മലയോര ജില്ലയായ ഇടുക്കിയില്‍ മുന്‍വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 19 കൊലപാതക കേസുകള്‍. മൂന്നാറില്‍ നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി തമിഴ്നാട്ടിലെ ബോഡിമെട്ടിന് സമീപത്ത് വച്ച് രണ്ട് യുവാക്കളെ വെട്ടികൊന്നതടക്കം 21 പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്. മുന്‍വര്‍ഷമിത് 13 ആയിരുന്നു. 29 പോലീസ് സ്റ്റേഷനുകളില്‍ നിന്നായി കൊലപാതക ശ്രമത്തിന് 39 കേസുകളും മാനഭംഗ ശ്രമത്തിന് 85 കേസുകളും 293 ആത്മഹത്യകളും 12,0687 പെറ്റിക്കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 997 അപകടങ്ങളാണ് നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 74 അപകടങ്ങളിലായി 78 പേര് മരിച്ചു.
2017ല്‍ ചര്‍ച്ചയായത് കൊലപാതക കേസുകള്‍ തന്നെയാണ്. കുഞ്ഞ് വെളുത്തിരിക്കുന്നതിനാല്‍ ഭര്‍ത്താവ് സംശയിക്കും എന്ന ഭയത്താല്‍ അമ്മ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യ സന്ധ്യയാണ് കേസില്‍ പിടിയിലായത്. അടിമാലി സ്വദേശിനി സലീന(41)യുടെയും വെള്ളയാംകുടി ലക്ഷ്മി കോളനിയിലെ വാസന്തി(48) യുടെയും കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മൂന്നാറിലെ അങ്കണവാടി ജീവനക്കാരിയായ രാജഗുരുവിന്റെയും ഉടുമ്പന്നൂരില്‍ കുത്തേറ്റ് മരിച്ച വിഷ്ണു(24)വിന്റെയും കൊലപാതക കേസിലെ പ്രതികളെ പിടികൂടുവാനായിട്ടില്ല. ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ വനവാസി വിദ്യാര്‍ത്ഥിനിയായ ശാലിനി(16) മരിച്ച സംഭവത്തിലും തുമ്പ് കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
ജില്ലയില്‍ അവസാനമായി നടന്നത് അറക്കുളത്തെ ജോമോന്റെ കൊലപാതകമാണ്. ഡിസംബര്‍ 20ന് ഉറ്റസുഹൃത്തും ബന്ധുവുമായ ജെറീഷാണ് ജോമോനെ കുത്തികൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ 24ന് പ്രതി ആത്മഹത്യയും ചെയ്തിരുന്നു. മറയൂര്‍ കീഴാന്തൂര്‍ സ്വദേശികളായ സി.പി മുരുകന്, ഭാര്യ മുത്തുലക്ഷ്മി, മകള്‍ ഭാനു പ്രിയ എന്നിവരുടെ ആത്മഹത്യയും നാടിന് നൊമ്പരമായിരുന്നു. മകന് ജാതി മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് ഉദുമല്‍പ്പേട്ടയിലെത്തി മൂവരും ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 18ന് നടന്ന സംഭവം അഞ്ചുനാട് ഗ്രാമത്തിലെ ദുരാചാരത്തെയും തുറന്ന് കാട്ടി. മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി തമിഴ്നാട് അതിര്‍ത്തിയിലെ രാജാപ്പാറമെട്ട് കൊക്കയില്‍ ചാക്കില്‍ക്കെട്ടി തള്ളിയ കേസില്‍ നാല് മാസത്തിന് ശേഷം പ്രതികള്‍ പിടിയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ചതിന് 6891, അശ്രദ്ധമായി വാഹനമോടിച്ചതിന് 4272, സിഗ്നല്‍ തെറ്റിച്ചതിന് 189, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 14,964, ഹെഡ്ലൈറ്റും പാര്‍ക്ക് ലൈറ്റും ഉപയോഗിക്കാത്തതിന് 267, മറ്റ് വിവിധ ഇനത്തില്‍ 87,660 ഉം കേസുകളാണ് കോടതിയില്‍ വിചാരണയ്ക്കായി എത്തിയിട്ടുള്ളത്.
ഇതുവഴി സര്‍ക്കാരിന് 2,12,20,950 രൂപയുടെ വരുമാനവും ലഭിച്ചു. മുന്‍ വര്‍ഷം ഇത് ക്രമപ്രകാരം 6835, 4300, 1279, 27224, 587, 109452 ഉള്‍പ്പെടെ 2,99,08,525 കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: