പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ അജ്ഞാതരുടെ ബോംബേറ്. ആക്രമണത്തില്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന്റെ കാറ് തകര്‍ന്നു. കാറിലെത്തിയ അക്രമി സംഘമാണ് ബോംബെറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അടക്കം നാലു പേര് പിടിയിലായി. ഇവരില്‍ നിന്നും തോക്ക് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടികൂടി. പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബി.ജെ.പി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇലക്കുളം ചരുവില്‍ കിഴക്കേതില്‍ ജയചന്ദ്രന്, മലയാലപ്പുഴ അനു ഭവനത്തില്‍ അഭിലാഷ്, മലയാലപ്പുഴ കിഴക്കേമുറിയില്‍ പ്രസന്നന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറ് നടന്നത്.
പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. ആള്‍ട്ടോ കാറിലെത്തിയ ആക്രമികള്‍ ജയചന്ദ്രന്റെ വീടിന് നേരെയാണ് ആദ്യം ബോംബെറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീടിന്റെ പോര്‍ച്ചില്‍ കിടന്ന ആള്‍ട്ടോ കാറിന്റെ ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. തുടര്‍ന്ന് അഭിലാഷിന്റെയും പ്രസന്നന്റെയും വീടിനു നേരെയും നടന്ന ബോംബേറില്‍ ഇവരുടെ വീടിന്റെ വാതിലുകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: