ന്യൂദല്‍ഹി: മഹ്റമില്ലാതെ ഹജ്ജിനു പോകാനുള്ള തീരുമാനമെടുത്തതിലൂടെ സ്ത്രീശാക്തീകരണമാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജിനു പോകാന്‍ പുരുഷ തുണ (മഹ്റം) വേണമെന്നത് ഇസ്ലാമിക രാജ്യങ്ങളില്‍ പോലുമില്ലാത്ത നിയമമാണ്. 70 വര്‍ഷം പഴക്കമുള്ള നിയമം എടുത്തുകളയാന്‍ നടപടിയെടുത്തതോടെ സ്ത്രീകള്‍ക്ക് തുല്യത നല്‍കുകയാണ് ചെയ്തത്.
ന്യൂനപക്ഷകാര്യമന്ത്രാലയത്തിന് നല്കിയ നിര്‍ദ്ദേശമനുസരിച്ച് നിയമം മാറ്റിയതിലൂടെ 1300 പേരാണ് ഇപ്പോള്‍ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് ഏറെ സന്തോഷമുണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നറുക്കിട്ട് തെരഞ്ഞെടുപ്പ് നടത്തുന്ന സമ്പ്രദായത്തില്‍ നിന്നും ഒറ്റയ്ക്കു പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ഒഴിവാക്കും. ഇവരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവസരം നല്‍കാനാണ് ആഗ്രഹമെന്നും മോദി വ്യക്തമാക്കി.
മന് കി ബാത്തിന്റെ ഈ വര്‍ഷത്തെ അവസാന പ്രഭാഷണമാണെന്ന് സൂചിപ്പിച്ചു തുടങ്ങിയ പ്രധാനമന്ത്രി ക്രിസ്തുമസ്- പുതുവത്സരാശംസകള്‍ നേര്‍ന്നു.
ഈ പുതുവര്‍ഷത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നു മോദി പറഞ്ഞു. 21-ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് വോട്ടവകാശം ലഭിക്കുന്നത് ഈ വര്‍ഷമാണ്. നവഭാരതത്തിലെ യുവാക്കള്‍ ഊര്‍ജ്ജസ്വലരും കര്മ്മോത്സുകരുമാണ്. അവരിലൂടെ മാത്രമേ നവഭാരതസൃഷ്ടി നടപ്പാകൂ. ഇവര്‍ക്കായി ആഗസ്റ്റ് 15ന് ദല്‍ഹിയില്‍ മോക് പാലര്‍ലമെന്റ് സംഘടിപ്പിക്കും.
നൈപുണ്യവികസനത്തിലും നൂതന നിര്‍മ്മിതികളിലും വ്യവസായ സംരംഭകത്വത്തിലും മുന്നോട്ടു വരുന്ന യുവാക്കളിലൂടെ പോസിറ്റീവ് ഇന്ത്യയില്‍ നിന്നും പ്രോഗ്രസീവ് ഇന്ത്യയിലേക്ക് ചുവടുവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരില്‍ തനിക്ക് കാണാന്‍ സാധിച്ച പെണ്‍കുട്ടികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നിരാശ ലവലേശമില്ലാത്ത ആവേശവും ഊര്‍ജ്ജവുമുള്ള പെണ്‍കുട്ടികള്‍. ഊര്‍ജ്ജം തുളുമ്പുന്ന ഈ യുവശക്തിയാണ് എന്റെ രാജ്യത്തിന്റെ ഭാവി, മോദി പറഞ്ഞു.
പുതുവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ചരിത്രദിനമാണ്. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ മുഖ്യാതിഥികളായെത്തും. ആസിയാന്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 2017ല്‍ ആസിയാനുമായുള്ള സഖ്യത്തിന് 25 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: