തളിപ്പറമ്പ്: ബൈപ്പാസിനായി വയല്‍ നികത്താനുള്ള നീക്കത്തിനെതിരെ കീഴാറ്റൂര്‍ നിവാസികളുടെ കൂട്ടായ്മ നടത്തിയ സമരത്തിന്റെ വാര്‍ഷികം മൈക്കില്ലാതെ ആചരിച്ചു. അവസാനഘട്ടത്തില്‍ മൈക്ക് പെര്മിഷന് നിഷേധിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നേരത്തെ നിശ്ചയിച്ച ഗാനമേള ഒഴിവാക്കി പരിസ്ഥിതി സെമിനാറോടെ വാര്‍ഷികം ആചരിച്ചത്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം പി.പ്രസാദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മൈക്ക് നിഷേധം കൊണ്ടൊന്നും വയല്‍ക്കിളികളുടെ സമരത്തെ ഇല്ലാതാക്കാമെന്ന് വിചാരിക്കരുതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വയലും ജലവും നശിപ്പിച്ച് ഒരു വികസനവും വരില്ല. ഒരു ഭരണകൂടത്തിനും അങ്ങനെ മുന്നോട്ടുപോകാനാകില്ല. പ്ലാച്ചിമടയിലും ആറന്മുളയിലും കാസര്‍കോട്ടും പോലെ ഈ സമരവും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് കീഴാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമരമുഹൂര്ത്തങ്ങളടങ്ങിയ ഫോട്ടോകളുടെ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, സദ്യ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. മൈക്ക് നിഷേധിച്ചതിന് പിന്നില്‍ ജനപ്രതിനിധിയുടെ ഇടപെടലുണ്ടെന്ന് സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: