ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കര്‍ ഇ തയ്ബ സ്ഥാപകനേതാവുമായ ഹാഫിസ് സയ്യിദ് പാലസ്തീന് അനുകൂലറാലിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി പാകിസ്ഥാന്. ഹാഫിസ് സയ്യിദിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാനിലെ പാലസ്തീന് സ്ഥാനപതി വാലിദ് അബു അലിയും ഹാഫിസ് സയ്യിദും റാവല്‍പിണ്ടിയില്‍ പൊതുപരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തതിനെ കഴിഞ്ഞ ദിവസം ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വാലിദ് അബു അലിയെ പാലസ്തീന് തിരിച്ചു വിളിച്ചു.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക പ്രഖ്യാപിച്ചതിനെതിരെ നിരവധി റാലികളാണ് അടുത്തിടെയായി നടന്നിട്ടുള്ളതെന്ന് പാക്കിസ്ഥാന്റെ വിശദീകരണത്തില്‍ പറയുന്നു. ഇതിലൊക്കെ പാലസ്തീന് സ്ഥാനപതി പങ്കെടുക്കാറുമുണ്ട്.
ഹാഫിസ് സയ്യിദടക്കം 50 ലേറെ പ്രഭാഷകര്‍ റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങളും സര്‍ക്കാരും ഒരുപോലെ പാലസ്തീന് സ്ഥാനപതിയുടെ പങ്കാളിത്തത്തെ ബഹുമാനിക്കുന്നുവെന്നും പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: