പാനൂര്‍(കണ്ണൂര്‍): സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഷ പരിഹാരത്തിനു പൂജ. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ ഡിസംമ്പര്‍ നാലു മുതല്‍ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ.
കൈമുക്ക് ശ്രീധരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന.
വീടിനു സമീപത്തെ പ്രസിദ്ധക്ഷേത്രമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര് കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച് വൈദികര്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ദോഷങ്ങള്‍ക്ക് പരിഹാരമായി പൂജകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു. തറവാട് ജോത്സ്യരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന് വീട്ടിലെത്തിയതായും സൂചനയുണ്ട്.
ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി പ്രാദേശിക ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പാര്‍ട്ടി അണികള്‍ക്കുമെതിരെ നടപടിയെടുക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാര്‍ട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ പൂജ കഴിച്ചത് ഏറെ വിവാദമായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ച പാര്‍ട്ടിയുടെ സെക്രട്ടറിയുടെ വീട്ടില്‍ പൂജ നടത്തിയതിലെ വിരോധാഭാസവും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തില്‍ കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുതിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടിയേരിയാണ് അന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: