ബംഗളൂരു: സംസ്ഥാനത്ത് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ മുദ്രാവാക്യമായി- കോണ്‍ഗ്രസിന്റെ ദുര്‍ഭരണം. ഒരിക്കല്‍ അധികാരത്തിലെത്തി, ഹിന്ദിമേഖലയുടെ മാത്രം പാര്‍ട്ടിയെന്ന ആരോപണം മാറ്റിയ ബിജെപി, ദക്ഷിണേന്ത്യയില്‍ വീണ്ടും അധികാരത്തിലേറാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
പാര്‍ട്ടി ദേശീയാദ്ധ്യക്ഷന് അമിത് ഷാ കര്‍ണ്ണാടത്തില്‍ പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുക, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നേട്ടം അവതരിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക, സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി, വ്യാപകമാക്കുക എന്നിവയാണ് പ്രധാന തിരുമാനങ്ങള്‍.
അടുത്ത രണ്ടു മാസം സംഘടനാ പ്രവര്‍ത്തനം അടിത്തട്ടില്‍ മുതല്‍ ശക്തിപ്പെടുത്തുക, സിദ്ധരാമയ്യ സര്‍ക്കാരിന്റെ ദുര്ഭരണപ്രവര്ത്തനങ്ങള് ജനങ്ങളിലെത്തിക്കുക എന്നീ രണ്ടിന അജണ്ടയാണ് മുഖ്യമെന്ന് കേന്ദ്ര മന്ത്രിയും കര്‍ണ്ണാടത്തിലെ പ്രമുഖ പാര്‍ട്ടി നേതാവുമായ അനന്തകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും പിടിപ്പുകേടുകളും സംബന്ധിച്ച കുറ്റപത്രം തയ്യാറാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി. ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, ജില്ലാ ബിജെപി അദ്ധ്യക്ഷന്മാര്, മറ്റ് പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്.
പാര്‍ട്ടി 224 മണ്ഡലങ്ങല്ലും അടുത്ത 60 ദിവസത്തെ പരിപാടികള്‍ നിശ്ചയിച്ചു. ഓരോ മണ്ഡലത്തിലും ദളിത് വിഭാഗങ്ങളുടെ പ്രത്യേക യോഗം വിളിക്കും. 20 വോട്ടര്‍മാര്‍ക്ക് ഒരു പ്രവര്ത്തകന് എന്ന തോതില്‍ പ്രവര്‍ത്തനം നടത്തും.
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നത്, കാര്‍ഷിക പ്രശ്നങ്ങള്‍, ഭരണത്തിലെ അഴിമതി എന്നിവയില്‍ കേന്ദ്രീകരിച്ചായിരിക്കും മുഖ്യമായും പ്രചാരണം.
പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പലരും വിലയിരുത്തുന്ന യെദ്യൂരപ്പ, 75 ദിവസം നടത്തിയ പരിവര്‍ത്തന്‍ യാത്രയോടെ ബിജെപിയുടെ സംഘടനാ സംവിധാനമാകെ ഉണര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: