തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ മുത്തലാഖ് പരാമര്‍ശത്തില്‍ കടുത്ത എതിര്‍പ്പുമായി എ ഗ്രൂപ്പ്. ഹസനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന് എ ഗ്രൂപ്പ് നീക്കം തുടങ്ങി. പാര്‍ട്ടി നിലപാട് തള്ളി വ്യക്തിപരമായ അഭിപ്രായം ശരിയായില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.
ചാരക്കേസ് പരാമര്‍ശത്തിന് പിന്നാലെ ഹസന് വീണ്ടും അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. മുത്തലാഖ് നിയമത്തെ പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഹസന് പറഞ്ഞത്. ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്നും ഹസന് പറഞ്ഞിരുന്നു.
കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍’ ആണ് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയിരുന്നു. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി മൂന്നുവര്‍ഷം തടവു ശിക്ഷ നല്‍കുന്നതാണ് പുതിയ ബില്‍. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വന്‍ഭൂരിപക്ഷത്തോടെ സഭ തള്ളുകയും ചെയ്തിരുന്നു.
സുപ്രീംകോടതി ഉത്തരവിറങ്ങിയതിന് ശേഷം നൂറിലേറെ മുത്തലാഖുകള്‍ രാജ്യത്ത് നടന്നിരുന്നു. ഇതാണ് ശക്തമായ നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: