ഇസ്ലാമാബാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്ഥാന് ഉപദേഷ്ടാവ് ലഫ്.ജനറല്‍ നാസിര്‍ ഖാന് ജന്ജുവായും കൂടിക്കാഴ്ച നടത്തി. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ വച്ച് ഡിസംബര്‍ 26ന് നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയമായിരുന്നു മന്ത്രലായ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡോവലിന്റെ രീതികള്‍ സൗഹാര്‍ദപരമായിരുന്നുവെന്ന് പാക്കിസ്ഥാന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന് പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇതു സഹായിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സുരക്ഷാ ഉപദേഷ്ടാക്കളെ കൂടാതെ ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ജന്‍ജുവ കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ദേശസുരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, ഭീകരത എന്നിവ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് ഷെരീഫ് നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അയല്‍ക്കാരുടെ പിന്തുണയില്ലാതെ പാകിസ്ഥാനിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്ന നിലപാടും ഷെരീഫ് ജന്‍ജുവയെ അറിയിച്ചിരുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഷെരീഫ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: