ന്യൂദല്‍ഹി : മേഘാലയയില്‍ എംഎല്‍എമാരുടെ കൂറുമാറ്റം തുടരുന്നു. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എ.എല്‍.ഹെക്കും മൂന്ന് എംഎല്‍എമാരുമാണ് ബിജെപിയിലേക്ക് ചേരുന്നത്. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കും.
ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രിയും മേഘാലയ തിരഞ്ഞെടുപ്പു ചുമതലയുമുള്ള അല്‍ഫോന്‍സ് കണ്ണന്താനവും, വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനറും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മയും എംഎല്‍എയും പങ്കെടുക്കും. എംഎല്‍എമാരുടെ ഈ കൂറുമാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉപ മുഖ്യമന്ത്രി റോവെല്‍ ലിങ്ദോ ഉള്‍പ്പടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ് മാറി എന്‍ഡിഎ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഡി.ഡി. ലപാങ്ങിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി. പകരം സെലെസ്റ്റിന് ലിങ്ദോയ്ക്ക് ചുമതല നല്കി. മൂന്നു തവണ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ലപാങ് നിയമസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
60 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരുണ്ടായിരുന്ന സര്‍ക്കാരിന്റെ അംഗബലം 24 ആയി ചുരുങ്ങിയിട്ടുണ്ട്. എങ്കിലും 17 സ്വതന്ത്രര്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മുകുള്‍ സാങ്മ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: