തിരുവനന്തപുരം: കേരളത്തിലെ ഭരണത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ലീഗ് പഴയകാല കാര്യങ്ങള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിന്റെ വിവാദ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്. കൂട്ടായിട്ടാണ് സംസ്ഥാനത്ത് ഭരണം നടക്കുന്നത്. അത് അട്ടിമറിക്കാനാണ് ഇത്തരം പ്രസ്താവനകള്‍. ഭരണത്തില്‍ ആരെങ്കിലും മേധാവിത്വം പുലര്‍ത്തിയാല്‍ അവര്‍ പഴയകാല കാര്യങ്ങള്‍ ഓര്‍ക്കണം. 2004 ഉം 2006 ഉം ആരും മറക്കരുതെന്നും മുരളീധരന് മുന്നറിയിപ്പ് നല്കി.
ഇബ്രഹീംകുഞ്ഞിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും താന്‍ ആ നേതൃത്വത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും ഒരു ചാനലിന് നല്കിയ ടെലിഫോണ്‍ പ്രതികരണത്തില്‍ മുരളീധരന് പറഞ്ഞു. തലസ്ഥാന നഗരത്തിലെ വികസന പദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ മോണോ റെയില്‍ പദ്ദതി അട്ടിമറിക്കാന്‍ ഗൂഢ ശ്രമം നടക്കുന്നുണ്ടെന്നും കെ.മുരളീധരന് പറഞ്ഞു. പദ്ധതി ലീഗിന്റെ വകുപ്പിലേക്ക് മാറ്റിയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. മോണോറെയില്‍ പദ്ധതിയില്‍ തിരുവനന്തപുരത്തിന് മുന്‍ഗണന നല്‍കണം.
മോണോ റെയില്‍ പദ്ധതി അട്ടിമറിക്കാനാണ് ശ്രമമെന്നും പദ്ധതിയെക്കുറിച്ച് വ്യക്തതയുണ്ടായില്ലെങ്കില് ഡിസംബര്‍ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും മുരളീധരന് പറഞ്ഞു. ഭരണകക്ഷി എംഎല്‍എ എന്നത് നിരാഹാരത്തിന് തടസമല്ലെന്നും മുരളീധരന് പറഞ്ഞു.
പാര്‍ട്ടി എക്സിക്യൂട്ടീവ് ഉടന്‍ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ പരസ്യപ്രസ്താവന നടത്തേണ്ടിവരുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: