മട്ടന്നൂര്‍: പുതുവര്ഷപ്പുലരിയില് നടുവനാട് കല്ല്യാണവീടിന് സിപിഎം ബോംബേറ്. ആര്‍എസ്എസ് നടുവനാട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്‍.കെ.ജിഷ്ണുവിന്റെ കൊട്ടൂര്ഞ്ഞാലിലെ വീടിനാണ് ബോംബെറിഞ്ഞത്. വീടിന്റെ ജനലുകള്‍ തകരുകയും ഭിത്തികള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 3.15 ഓടെയാണ് സംഭവം. വീടിന്റെ അകത്തും പുറത്തും ജനാലച്ചില്ലുകള്‍ ചിതറിക്കിടക്കുകയാണ്. സംഘടിച്ചെത്തിയ സിപിഎം അക്രമിസംഘം വീടിന് നേരെ ഉഗ്രസ്ഫോടകശേഷിയുള്ള ബോംബെറിയുകയായിരുന്നു.
ജിഷ്ണുവിന്റെ സഹോദരി എബിവിപി മുന്‍ സംസ്ഥാന സമിതിയംഗം എന്‍.കെ.ജീനയുടെ വിവാഹം ജനുവരി 8 ന് നടക്കാനിരിക്കേയാണ് വിവാഹം അലങ്കോലപ്പെടുത്താനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം വീടിന് നേരെ അക്രമം നടത്തിയത്. ജിഷ്ണുവും സഹോദരിയേയും കൂടാതെ മാതാപിതാക്കളായ പുഷ്പയും രാധാകൃഷ്ണനുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കല്യാണ വീടായതിനാല്‍ ആഭരണവും മറ്റും കവര്‍ച്ച ചെയ്യാനുള്ള ശ്രമവും അക്രമിസംഘത്തിനുള്ളതായി സംശയിക്കുന്നു. ഇതിനുമുമ്പും ആര്‍എസ്എസ് നേതാക്കളുടെ കല്ല്യാണവീടിന് നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തിയിട്ടുണ്ട്.
2015 ല്‍ മട്ടന്നൂര്‍ താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.വി.ജിതേഷിന്റെ വിവാഹം നടക്കാനിരിക്കെ അഞ്ചു ദിവസം മുമ്പ് വീട് ബോബെറിഞ്ഞ് തകര്‍ത്തിരുന്നു. നടുവനാടിലും കൊട്ടൂര്ഞ്ഞാലിലുമടക്കം പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ്കാര്യകാരി സദസ്യന്‍ കെ.സജീവന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ശ്യാം മോഹന്‍, ബിജെപി പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം.രവീന്ദ്രന് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ശകുന്തള വിളക്കോട്, ജനറല്‍ സെക്രട്ടറി എം.ആര്.സുരേഷ്, മഹിളാ മോര്‍ച്ച പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സീമാ രാജഗോപാല്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ട് പ്രിജേഷ് അളോറ, ഇരിട്ടി നഗരസഭയിലെ ബിജെപി അംഗങ്ങളായ സി.വി.രവീന്ദ്രന്, സത്യന് കൊമ്മേരി, പി.വി.ദീപ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: