പയ്യാവൂര്‍: ശ്രീ മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍പ്പാടി മുത്തപ്പന് ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് വന്‍ ഭക്തജനപ്രവാഹം. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം മൂന്ന് ലക്ഷത്തോളം ഭക്തര്‍ മുത്തപ്പദര്‍ശനത്തിനായി എത്തിയെന്നാണ് കണക്ക്. നാളിതുവരെയുണ്ടാകാത്ത ഭക്തജനത്തിരക്കാണിത്.
16ന് രാത്രിയോടെ ഒരു മാസം നീണ്ടു നില്ക്കുന്ന ഉത്സവം സമാപിക്കും. ധനു രണ്ടു മുതല്‍ മകരം രണ്ട് വരെയാണ് ഇവിടെ ഉത്സവം. സമാപനമായതോടെ പാടിയില്‍ ദിവസവും ഭക്തജനത്തിരക്കാണ്. ഭൂരിപക്ഷം ഭക്തജനങ്ങളും സ്വകാര്യ വാഹനങ്ങളിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പാടിയില്‍ നിന്നും നാല് ഭാഗത്തേക്കുമുള്ള റോഡുകളില്‍ നാലും അഞ്ചും കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതുകൊണ്ട് പല സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ കിലോമീറ്ററുകളോളം നടന്നാണ് കുന്നത്തൂര്പ്പാടിയിലെത്തിയത്. ദിവസവും വെള്ളാട്ടം, തിരുവപ്പന, ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതി എന്നിവയാണ് പാടിയില്‍ കെട്ടിയാടുന്നത്. ഉത്സവകാലങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തരെത്തുന്ന കുന്നത്തൂരിലേക്ക് സ്പെഷ്യല്‍ ബസുകള്‍ അനുവദിക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: