കോഴിക്കോട്: കഴിഞ്ഞവര്‍ഷം പനിച്ചൂടില്‍ മരിച്ചത് ആയിരത്തിലധികം പേര്. ആരോഗ്യവകുപ്പിന്റെ കണക്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം വിവിധ പകര്‍ച്ചപ്പനി പിടിപെട്ട് മരിച്ചത് 673 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ലഭ്യമായാല്‍ 1000 കവിയുമെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. 40 ലക്ഷത്തോളം പേരാണ് പനിയും സാംക്രമിക രോഗങ്ങളും പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം തേടിയത്.
സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവരെകൂടി കണക്കാക്കിയാല്‍ ഒരുകോടിയോളം വരും. സ്വകാര്യ ആശുപത്രികളിലെ മാത്രമല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിക്കുന്നതിലും വീഴ്ച പറ്റിയെന്ന് ആരോഗ്യമന്ത്രി കെ.ക. ശൈലജ നിയമസഭയില്‍ സമ്മതിച്ചിരുന്നു.പനിയും സാംക്രമികരോഗങ്ങളും നിയന്ത്രണാതീതമായി പടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം 2016 ഓക്ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഖി കൊടുങ്കാറ്റിന് നല്കിയ മുന്നറിയിപ്പ് പോലെ അതും അവഗണിച്ചു. അതോടെ സംസ്ഥാനത്ത് നിന്ന് തുരത്തിയ കോളറയും മലേറിയയും വരെ തിരിച്ചുവന്നു. കോളറ 18 പേരിലാണ് സ്ഥിരീകരിച്ചത്. ഒരാള്‍ മരണപ്പെട്ടു. തദ്ദേശീയരായ 43 പേരുള്‍പ്പെടെ 987 ആളുകളില്‍ മലേറിയ കണ്ടെത്തി.
മൂന്നു പേര്‍ക്ക് ജീവഹാനി ഉണ്ടായി. ഡെങ്കിപ്പനി 85621 പേര്‍ക്ക് പിടിപെട്ടു. 274 ജീവനാണ് നഷ്ടപ്പെട്ടത്. ആഗസ്ത് മുതല്‍ എലിപ്പനിയും നിയന്ത്രണാതീതമായി. ചികിത്സതേടിയ 3829 ല്‍ 134 പേര് മരിച്ചു. 34.02 ലക്ഷം പേര്‍ക്കാണ് സാധാരണ പനി പിടിപെട്ടത്. അതില്‍ 110 മരണം. എച്ച്1എന്‍1 ബാധിച്ച 1334 പേരില്‍ 84ഉം മരിച്ചു. മഞ്ഞപ്പിത്തം കവര്‍ന്നത് 39 ജീവനുകളാണ്. 6172 പേര് ചികിത്സതേടി. 27,277 ആളുകളിലേക്ക് പടര്‍ന്ന ചിക്കന്‍പോക്സ് 18 ജീവനെടുത്തു. അതിസാരം ബാധിച്ച 4.61 ലക്ഷം പേരില്‍ അഞ്ചുപേര്‍ മരിച്ചു. 593 പേരില്‍ കണ്ടെത്തിയ ചെള്ളുപനി അഞ്ച് ജീവനും കവര്‍ന്നു. ചിക്കന്‍ഗുനിയ 152 പേരിലും, ടൈഫോയിഡ്-1669, അഞ്ചാംപനി -862, മുണ്ടിനീര്-2505 പേരിലുമാണ് സ്ഥിരീകരിച്ചത്.
2017 ജനുവരി മുതല്‍ സംസ്ഥാനത്ത് വിവിധ തരം സാംക്രമികരോഗങ്ങള്‍ പടര്‍ന്ന് മരണം തുടര്‍ക്കഥയായിട്ടും ജൂണിലാണ് പിണറായി സര്‍ക്കാര്‍ ശുചീകരണത്തിന് പോലും തയ്യാറായത്. പനി തടയാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത് ജൂണ്‍ 21 ന്. 27 മുതല്‍ 29 വരെ ശുചീകരണ യജ്ഞവും പ്രഖ്യാപിച്ചു. മന്ത്രിമാര്‍ക്ക് ഓരോ ജില്ലയിലും ചുമതല നല്കി. ആശുപത്രികളില്‍ അധികം ഡോക്ടര്‍മാര്‍ എന്നതുള്‍പ്പെടെ ഒരുകൂട്ടം പ്രഖ്യാപനങ്ങളും നടത്തി.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശുചീകരണം നടത്തി മടങ്ങി. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായതോടെ ആഗസ്ത് മുതല്‍ എലിപ്പനിയും മലേറിയയും കോളറയും ഉള്‍പ്പെടെ ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: