സ്വന്തം ലേഖകന്‍
കണ്ണൂര്‍: സംസ്ഥാനത്ത് ഭരണത്തണലില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കണ്ണൂര്‍ ജില്ലയിലങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിവരുന്ന സിപിഎം അക്രമി സംഘം 2018 നെ ഇന്നലെ വരവേറ്റതും ബോംബേറും അക്രമവും നടത്തിക്കൊണ്ട്. പുതുവത്സരം പിറന്ന പുലര്‍ച്ചെ മട്ടന്നൂര്‍ നടുവനാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടത്തിയ സിപിഎം അക്രമി സംഘം ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയുടെ വീടിന് നേരെ ബോംബേറും അക്രമവും നടത്തി. പൊയിലൂരില്‍ ബിജെപി നേതാവിന്റെ വാഹനത്തിനു നേരെയും ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി.
ജില്ലയില്‍ ശാശ്വത സമാധാനത്തിനായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഉഭയകക്ഷി സമാധാനചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം പാനൂര്‍ കുറ്റേരിയിലും പയ്യന്നൂര്‍ കവ്വായിയിലും ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് ശേഷം ജില്ല സാവധാനത്തില്‍ സമാധാനത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടയിലാണ് പുതുവര്ഷപ്പുലരിയില് രണ്ടിടങ്ങളിലും സിപിഎം അക്രമിസംഘം അഴിഞ്ഞാടിയത്.
സമാധാനയോഗത്തിന് ശേഷം കുറ്റേരിയിലുണ്ടായ പ്രാദേശികമായ പ്രശ്നത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷത്തെ പെരുപ്പിച്ചുകാട്ടി സംഘപ്രസ്ഥാനങ്ങള്‍ ജില്ലയില്‍ സമാധാനത്തിനെതിരാണെന്ന രീതിയില്‍ കുപ്രചരണം നടത്തിയ സിപിഎം നേതൃത്വം വളരെ ആസൂത്രിതമായാണ് വീണ്ടും ജില്ലയില്‍ പുതുവര്‍ഷ ദിനത്തില്‍ത്തന്നെ അക്രമങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുളള ഒരു പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ നാടൊന്നാകെ ആഘോഷങ്ങളും മറ്റും നടത്തുമ്പോള്‍ അക്രമത്തിന് നേതൃത്വം നല്കിയ സിപിഎം നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമാധാന ചര്‍ച്ചയ്ക്ക് ശേഷം കുറ്റേരിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ പ്രസ്താവനയിലൂടെ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രകോപനങ്ങളില്‍ വീഴാതെ ആത്മസംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടുവനാടും ധര്‍മ്മടത്തും ഉണ്ടായ അക്രമസംഭവങ്ങളെ തളളിപറയാനോ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടാനോ സിപിഎം തയ്യാറായിട്ടില്ല. ഇത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു കൊണ്ടാണ് രണ്ടിടത്തും അക്രമങ്ങള്‍ നടന്നത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ധര്‍മ്മടത്തും നടുവനാടും നടന്ന അക്രമത്തിലൂടെ ജില്ലയില്‍ ഒരിക്കലും ശാശ്വത സമാധാനം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് തെളിയുകയാണ്. ഭരണത്തണലില്‍ പോലീസിനെ പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി അക്രമം തുടരുമെന്ന രഹസ്യമായ പ്രഖ്യാപനമായി മാറുകയാണ് പുതുവത്സരപിറവിയിലെ സിപിഎം അക്രമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: