സ്വന്തം ലേഖകന്‍
തൃശൂര്‍: കലാകേരളത്തിന്റെ കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദികളുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് ആറിന് തിരശീല ഉയരും. 10 വരെ നീളുന്ന കലാമാമാങ്കത്തിന് പൂര നഗരി ഒരുങ്ങുന്നു.
വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ പൂരം പ്രദര്‍ശന നഗരിയാണ് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന്റെ മുഖ്യവേദി. ‘നീര്‍മാതളം’ എന്നു പേരിട്ട പ്രധാന വേദി 40,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിട്ടുള്ളത്. 280 അടി നീളത്തിലും 150 അടി വീതിയിലും തയാറാക്കിയിരിക്കുന്ന പന്തലില്‍ 8,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ ആസ്വദിക്കാം.
മുന്‍ കലോത്സവ പന്തലുകള്‍ നാല് നിലകളിലായിരുന്നെങ്കില്‍ ഇക്കുറി ആറ് നിലകളിലാണ് നിര്‍മ്മാണം. അളവുകളില്‍ വ്യത്യാസം വരുത്തി കാലുകളുടെ എണ്ണം കുറച്ചുള്ള പന്തല്‍ നിര്‍മ്മാണവും ഇത്തവണത്തെ പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ 160 തൂണുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്രാവശ്യം 80 എണ്ണം മാത്രം. ഇതിനാല്‍ തടസങ്ങളില്ലാതെ കാണികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാം. വശങ്ങള് മറയ്ക്കാതെയുള്ള പന്തലില്‍ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. 120 പേരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.
സാംസ്കാരിക പരിപാടികള്‍ അരങ്ങേറുന്ന തെക്കേഗോപുര നടയിലെ വേദി ‘നിശാഗന്ധി’ നിര്‍മ്മിച്ചിരിക്കുന്നത് 10,000 ചതുരശ്ര അടിയിലാണ്. 200 അടി നീളത്തിലും 50 അടി വീതിയിലും ജര്‍മ്മന്‍ ടെക്നോളജിയില്‍ ഒരുക്കിയിരിക്കുന്ന പന്തലില്‍ 1,500 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കാം. 20,000 ചതുരശ്ര അടിയിലാണ് ബാനര്‍ജി ക്ലബ്ബിനു മുന്നിലെ വേദി ‘നീലക്കുറിഞ്ഞി’ ഒരുക്കിയിട്ടുള്ളത്. 200 അടി വീതിയും 100 അടി വീതിയുമുള്ള പന്തലില്‍ 3,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ കാണാം.
വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വേദികള്‍ക്ക് പുറമേ സാഹിത്യ അക്കാദമി, സേക്രഡ് ഹാര്‍ട്ട് സ്കൂള്‍, സെന്റ് ക്ലയേഴ്സ് സ്കൂള്‍, സിഎംഎസ് സ്കൂള്‍, കാല്‍ഡിയന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ തയാറാക്കുന്ന വേദികളുടെ നിര്‍മ്മാണവും അവസാനഘട്ടത്തില്‍. ഇവയെല്ലാം 4,000 ചതുരശ്ര അടിയിലുള്ള വേദികളാണ്. 500 പേര്‍ക്ക് ഇരുന്ന് ഇവിടെ മത്സരങ്ങള്‍ വീക്ഷിക്കാനാകും. ഭക്ഷണശാല ഒരുക്കിയിരിക്കുന്ന അക്വാറ്റിക് കോംപ്ലക്സില്‍ 35,000 ചതുരശ്ര അടിയിലാണ് പന്തല്‍. 3,000 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം.
ചെറുതുരുത്തി സ്വദേശി ഉമ്മറിനാണ് പന്തല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍. 29 ലക്ഷം രൂപയ്ക്കാണ് കരാര്‍. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിമാരുടെ കേരളത്തിലെ പരിപാടികള്‍ക്ക് ഉമ്മര്‍ വേദിയൊരുക്കിയിട്ടുണ്ട്. 25 വര്‍ഷമായി പന്തല്‍ നിര്‍മ്മാണ രംഗത്തുള്ള ഇദ്ദേഹം കലോത്സവത്തിനായി പന്തലൊരുക്കുന്നത് 16-ാം തവണ. 2004-ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തിന് പന്തലൊരുക്കിയത് ഉമ്മറായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ കലോത്സവ വേദികളും നാളെ കൈമാറുമെന്ന് ഉമ്മര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: