പാലക്കാട്: വിവരാവകാശനിയമ പ്രകാരം വില്ലേജ് ഓഫീസുകളില്‍ നിന്ന് ബിടിആറി (അടിസ്ഥാന നികുതി രജിസ്റ്റര്‍)ന്റെ പകര്‍പ്പ് ലഭിക്കാന്‍ ഷീറ്റൊന്നിന് രണ്ടുരൂപ നിരക്കില്‍ നല്കിയാല് മതിയെന്ന് വിവരാവകാശ കമ്മീഷന്. മൂവാറ്റുപ്പുഴ സ്വദേശി ഷിബു ജേക്കബ് നല്കിയ അപ്പീല്‍ പരാതി പരിഗണിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ എം. വിന്‍സന്‍ പോളിന്റെ ഉത്തരവ്.
ഫീല്‍ഡ് മെഷര്മെന്റ്മെന്റ് ബുക്കിന്റെ (എഫ് എം ബി) അളവ് പ്ലാന്‍ പകര്‍പ്പിനു അതിന്റെ യഥാര്‍ത്ഥ ചെലവ് നല്കിയാല് മതിയെന്നും ഡിസംബര്‍ 3ന് ഇറങ്ങിയ ഉത്തരവിലുണ്ട്.
തൊടുപുഴ താലൂക്കിലെ ആലക്കോട് വില്ലേജ് പരിധിയില്‍ പെട്ട 16 സര്‍വ്വേ നമ്പറുകളിലെ സ്ഥലങ്ങളുടെ ബിടിആര്‍, എഫ്എംബി രേഖകളാണ് വിവരാവകാശ നിയമ പ്രകാരം ഷിബു ജേക്കബ് ആവശ്യപ്പെട്ടത്. ബിടിആറിന് ഷീറ്റൊന്നിനു 253 ഉം, എഫ്എംബിക്ക് ഒരു രേഖക്ക് 506 രൂപ വീതവും അടച്ചു രേഖകള്‍ കൈപ്പറ്റാനായിരുന്നു നിര്‍ദേശം.
ഇതിനെതിരെ ഷിബു അഡീഷണല്‍ തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്കി. അപ്പീല്‍ അധികാരിയും ഇതേ നിര്‍ദേശം തന്നെയാണ് നല്‍കിയത്. 2016 ജൂണില്‍ കമ്മീഷന്റെയും സെപ്റ്റംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഉത്തരവ് പ്രകാരം രണ്ടു പകര്‍പ്പുകള്‍ക്കും അസ്സല് രേഖകള്‍ക്കുള്ള ഫീസ് തന്നെ അടയ്ക്കണമെന്നായിരുന്നു അപ്പീല്‍ അധികാരിയുടെ നിര്‍ദേശം. തുടര്‍ന്നാണ് ഷിബു വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. പരാതിക്കാരന്റെ കാര്യത്തില്‍ ഈ രണ്ട് ഉത്തരവുകളും വിവരാവകാശ നിയമത്തിലെ വകുപ്പ് 7(5) പ്രകാരം നിലനില്‍ക്കില്ലെന്നു കമ്മീഷന് ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ട രേഖകള്‍ എ 4 വലിപ്പത്തിലുള്ളവ രണ്ടു രൂപക്കും മറ്റുള്ളവ പകര്‍പ്പെടുക്കാനുള്ള യഥാര്‍ത്ഥ ചെലവ് മാത്രം ഈടാക്കിയും നല്കാന് കമ്മീഷന് ഉത്തരവിടുകയായിരുന്നു.
ഇതിനിടെ വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ക്ക് ഫീസ് ഏകീകരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റ നിര്‍ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നതായും ഷിബുജേക്കബ് പറഞ്ഞു. അസല്രേഖകള്ക്ക് വിവരാവകാശ അപേക്ഷകരില്‍ നിന്ന് യഥാര്‍ത്ഥ ഫീസീടാക്കാമെന്ന് നേരത്തെ കമ്മീഷന് തന്നെ ഉത്തരവിട്ടിരുന്നത് പുനപരിശോധിക്കണമെന്നും ഹര്ജിയിലാവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍കൂടി പരിഗണിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ പുതിയ ഉത്തരവ്. കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നകാര്യത്തില്‍ പല സര്‍ക്കാര്‍ ഓഫീസുകളും അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്.
അടിയാധാരത്തിനും ബാധകമാക്കണം നിയമം
ബിടിആറിനും എഫ്എംബിക്കും ബാധകമായത് അടിയാധാരത്തിനും ബാധകമാക്കണമെന്നാണ് വിവരാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നത്. സ്ഥലം കൊടുക്കല്‍ വാങ്ങലുകള്‍ക്കും, ബാങ്കുവായ്പക്കും, കോടതി നടപടികള്‍ക്കും പോകുന്നവര്‍ക്ക് ആവശ്യമായ രേഖയാണ് അടിയാധാരം.
അടിയാധരം ഉള്‍പ്പെടെയുള്ള പ്രമാണങ്ങളുടെ അസല്‍ പകര്‍പ്പിന് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ ഒരു ഷീറ്റിന് രണ്ടു രൂപ നിരക്കില്‍ നല്‍കണമെന്ന് മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബിമാത്യൂസ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവു നിലനില്‍ക്കെ ഇതുവാങ്ങാനെത്തുന്നവരോട് കുറഞ്ഞത് 160 അടയ്ക്കണമെന്ന് പല ഓഫീസുകളിലും ഇപ്പോഴും അധികൃതര്‍ ആവശ്യപ്പെടാറുണ്ട്. ആധാരത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് പൈസ പിന്നെയും കൂടും. ഓണ്‍ലൈന്‍ ഫീസ് 100 രൂപ, മുദ്രപത്രത്തിന് 50 രൂപ എന്നിങ്ങനെയുള്ള ഫീസ് ഈടാക്കുന്നതിന് പുറമെയാണിത്.
സര്‍വ്വേ സ്കെച്ച്, ജമ മാറ്റല്‍ തുടങ്ങിയവക്കും പകര്പ്പുനിരക്കിന് പുറമെ വില്ലജ് അധികാരികള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. തങ്ങളുടെ മുന്നില്‍ വരുന്ന പരാതിയില്‍ മാത്രമേ കോടതിക്കും കമ്മീഷനുകള്‍ക്കും ഉത്തരവിറക്കാന്‍ കഴിയൂ എന്നിരിക്കെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് സ്ഥായിയായ പരിഹാരത്തിനാവശ്യം എന്ന അഭിപ്രായമാണ് പൊതുപ്രവര്ത്തകര്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: