ഗുരുവായൂര്‍: വാഗ്ദാനം ചെയ്ത ആംബുലന്‍സ് വാങ്ങി നല്‍കാതെ ആനപാപ്പാന്മാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് ഗുരുവായൂര്‍ ദേവസ്വം. ആനക്കോട്ടയില്‍ അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഇന്നും ഓട്ടോറിക്ഷ തന്നെ ആശ്രയം. അറുപതിലധികം ആനകളാണ് ഗുരുവായൂര്‍ ആനക്കോട്ടയിലുള്ളത്. 156 പാപ്പാന്മാരടക്കം ഇരുനൂറില്‍ താഴെ പേര് ജോലി ചെയ്യുന്നു.
പ്രഥമിക ചികിത്സാ സംവിധാനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല. ആനക്കോട്ടയില്‍ വച്ച് അപകടങ്ങളോ അസുഖമോ മൂലം ബുദ്ധിമുട്ടുന്നവരെ ദേവസ്വം മെഡിക്കല്‍ സെന്ററിലെത്തിക്കാന്‍ ദേവസ്വം ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വണ്ടി വിളിച്ചു വരുത്തണം. ഇത് സമയനഷ്ടത്തിനിടയാക്കുന്നു. ആനക്കോട്ടയിലേക്ക് സ്വന്തം വാഹനം എന്ന നിലയില്‍ മുന്‍പ് ഒരു ബൊലേറോ ജീപ്പ് അനുവദിച്ചിരുന്നു. ഇത് പിന്‍വലിച്ചു.
അടുത്തിടെ ശീവേലി നടക്കുന്നതിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് മരിക്കാനിടയായ സംഭവത്തിനു ശേഷം ആനക്കോട്ടയിലേക്ക് സ്വന്തമായി ഒരു ആംബുലന്‍സ് എന്ന പാപ്പാന്മാരുടെ ആവശ്യം ദേവസ്വം ഭരണ സമിതി അംഗീകരിച്ചുവെന്ന് അധികൃതര്‍ തന്നെ പറയുന്നു. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ദ്രസെന്‍ എന്ന ആനയുടെ ചട്ടക്കാരന് ബാബുരാജ് ആനക്കോട്ടയില്‍ തലകറങ്ങി വീണപ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥന്റെ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഒരു മണിക്കൂറിലധികം താമസം നേരിട്ടു. ആനക്കോട്ടയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും പ്രാഥമിക ചികിത്സാ കേന്ദ്രവും ഒരുക്കണമെന്നും ആംബുലന്‍സ് ഉടന്‍ അനുവദിക്കണമെന്നുമാണ് പാപ്പാന്മാരുടെയും സന്ദര്‍ശകരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: