പ്രവചനങ്ങള്‍ക്ക് വഴങ്ങാത്ത തമിഴക രാഷ്ട്രീയത്തില്‍ സ്റ്റൈല്‍ മന്നന്റെ രംഗപ്രവേശം പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കാന്‍ പോന്നതാണ്. താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രജനികാന്ത് പ്രഖ്യാപിച്ചിരിക്കുന്നു.
പാര്‍ട്ടിയില്‍ തന്റെ അണികളാവുകയല്ല, അഴിമതിക്കെതിരായ പോരാട്ടത്തിന്റെ സൈനികരാവുകയാണ് വേണ്ടതെന്ന രജനിയുടെ വാക്കുകള്‍ ദ്രാവിഡ രാഷ്ട്രീയ നേതാക്കളുടെ പതിവ് ശൈലിയില്‍നിന്ന് വ്യത്യസ്തമാണ്. രാജ്യം ഇപ്പോള്‍ തമിഴ്നാടിനെ പരിഹസിക്കുകയാണെന്നും, ജനാധിപത്യത്തിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ നമ്മുടെ നാടിനെ കൊള്ളയടിക്കുകയാണെന്നും രജനി പറയുമ്പോള്‍ പതിറ്റാണ്ടുകളായി തമിഴ്നാടിനെ ഗ്രസിച്ചിരിക്കുന്ന അഴിമതി രാഷ്ട്രീയത്തിലേക്കാണ് കൃത്യമായി വിരല്‍ചൂണ്ടുന്നത്. നാടിനെ ഈ അപമാനഭാരത്തില്‍നിന്ന് കരകയറ്റണമെങ്കില്‍ അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെ എല്ലാം മാറ്റിമറിക്കണമെന്ന ദൃഢനിശ്ചയം സ്ഫുരിക്കുന്ന വാക്കുകള്‍ തമിഴ് മക്കള്‍ക്ക് ലഭിച്ച യഥാര്‍ത്ഥ പുതുവത്സര സമ്മാനമാണ്.
മൂന്നുപതിറ്റാണ്ടുകാലത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ‘പടയപ്പ’യുടെ പടപ്പുറപ്പാട്. തനിക്കൊരു രാഷ്ട്രീയ മനസ്സുണ്ടെന്ന് 1996-ല്‍ തന്നെ താരം വ്യക്തമാക്കിയതാണ്. ജയലളിതയെ വീണ്ടും മുഖ്യമന്ത്രിയാക്കിയാല്‍ ദൈവം വിചാരിച്ചാലും തമിഴ്നാടിനെ രക്ഷപ്പെടുത്താനാവില്ലെന്ന്, ഒരു വിദേശയാത്ര കഴിഞ്ഞുവന്ന് വിമാനത്താവളത്തില്‍വച്ച് രജനി അഭിപ്രായപ്പെട്ടത്, അതിനുശേഷമുള്ള തമിഴക രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നോക്കുമ്പോള്‍ ഒരു പ്രവചനം തന്നെയായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും.
ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന ആര്.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അരങ്ങേറിയ അശ്ലീലരാഷ്ട്രീയം ഇതിന് അടിവരയിടുന്നു. ജയയുടെ പിന്‍ഗാമിയായി സ്വയം അവതരിച്ച ടി.ടി.വി. ദിനകരന്റെ വിജയം ചെറിയ ഒരു ഇടവേളയ്ക്കുശേഷം അധികാരം വീണ്ടും ‘മന്നാര്‍ഗുഡി മാഫിയ’യുടെ കൈകളിലേക്ക് തിരിച്ചുപോവുകയാണെന്ന പ്രതീതി സൃഷ്ടിച്ചു. എഐഎഡിഎംകെ നേതാക്കളാണെങ്കില്‍ അധികാരം ഉപയോഗിച്ച് തമ്മിലടിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ഉചിതമായ സമയത്താണ് ‘ബാഷ’യുടെ വരവ്.
താരരാജാവായ രജനിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ പുതുമയുണ്ടെന്ന് പറയാനാവില്ല. തമിഴ് രാഷ്ട്രീയം ഉള്ളംകയ്യിലിട്ട് അമ്മാനമാടിയ എംജിആറും കരുണാനിധിയും ജയലളിതയുമൊക്കെ സിനിമയുടെ ഉപോല്‍പ്പന്നങ്ങളാണ്. എംജിആറിനെയും ജയയേയും പോലെ രജനിയും തമിഴ് വംശജനല്ല എന്ന പ്രത്യേകതയുമുണ്ട്. മഠാഠിയായ ശിവാജിറാവു ഗെയ്ക്വാദാണ് ആരാധകരുടെ സ്റ്റൈല്‍ മന്നനായി മാറിയത്. എളിയ ചുറ്റുപാടുകളില്‍നിന്ന് സ്വപരിശ്രമത്തിലൂടെ ഉയര്‍ന്നുവന്ന രജനി സിനിമയ്ക്കുപുറത്ത് യാഥാര്‍ത്ഥ്യബോധമുള്ള വ്യക്തിയാണ്. ഇത്തരമൊരു നേതാവിനെയാണ് ഇന്ന് തമിഴ്നാടിന് ആവശ്യം. എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരത്തിനുവേണ്ടി തിക്കിത്തിരക്കുന്ന ഈ നാടിനെ ബാധിച്ചിട്ടുള്ള രോഗങ്ങള്‍ ലേപനചികിത്സകൊണ്ട് മാറ്റാവുന്നതല്ല.
ഹിന്ദിയോടുള്ള വിരോധം മൂത്ത് നവോദയ വിദ്യാലയങ്ങള്‍ക്കുപോലും തമിഴ്നാട്ടില്‍ വിലക്കാണ്. പ്രാദേശിക വാദത്തെ മതമെന്നപോലെ ഉയര്‍ത്തിപ്പിടിച്ച് ദേശീയ മുഖ്യധാരയോട് കലഹിക്കുന്ന രീതിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. പൗരാണികമായൊരു സംസ്കൃതിയുടെ കേദാരമായിരുന്ന നാട് ഭാഷയുടെയും ജാതികളുടെയും സങ്കുചിത വൃത്തത്തില്‍നിന്ന് പുറത്തുകടക്കണം. അതിന് അടിസ്ഥാനപരവും മൗലികവുമായ ജനമുന്നേറ്റം സംഭവിക്കണം. രജനിയിലൂടെ അതിന് കഴിയുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: