ഒരു വര്‍ഷത്തെ അനുഭവംകൂടി വര്‍ധിക്കുകയും, ആയുസ്സില്‍ ഒരുവര്‍ഷംകൂടി കുറയുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ പുതുവര്‍ഷത്തിലും സംഭവിക്കുന്നത്. കഴിഞ്ഞകാലത്തിലേക്കൊരു തിരിഞ്ഞുനോട്ടവും ഭാവിയിലേക്കൊരെത്തിനോട്ടവും പുതുവത്സരാഗമത്തില് അല്‍പ്പമെങ്കിലും സാമൂഹ്യബോധമുള്ളവര്‍ നടത്തും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ പഴയ അനുഭവ പാഠങ്ങളെ പുതിയ പാഠ്യവിഷയങ്ങളാക്കാനുള്ള ഒരേയൊരവസരമാണ് പുതുവത്സരപ്പിറവി. ഇത് ഏറ്റവും കൂടുതല്‍ പ്രസക്തമായിട്ടുള്ളത് ഓരോ ജനുവരി രണ്ടിനും മന്നം ജയന്തി ആഘോഷിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിക്കാണ്.
സമുദായത്തില്‍നിന്നും സമൂഹത്തിലേക്ക്
താന്‍ ജനിച്ച സമുദായത്തെയോ മതത്തെയോ കൈവിടാതെതന്നെ ലോകസമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് തെളിയിച്ചു. എന്റെ ദേവനും ദേവിയും സമസ്തവും എന്‍എസ്എസ് ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച അദ്ദേഹം ”നായര്‍ വളര്‍ന്ന് ഹിന്ദുവാകണമെന്നും ഹിന്ദു വളര്‍ന്ന് മനുഷ്യനാകണ”മെന്നും പറയുമ്പോള്‍, ഒരു സമുദായത്തെ സംഘടനയ്ക്കുള്ളില്‍ കെട്ടിയിടുകയോ മതത്തിനുള്ളില്‍ തളച്ചിടുകയോ ചെയ്തില്ല എന്നു നാമോര്‍ക്കണം. താനാണ് സംഘടനയെന്നോ തന്റേതുമാത്രമാണ് ശരിയായ മതമെന്നോ ഉള്ള സങ്കുചിത ശാഠ്യങ്ങള്‍ക്കപ്പുറം നായന്മാരെ മുഴുവന്‍ വിശ്വപൗരന്മാരാക്കി വളര്‍ത്തി വലുതാക്കാനാണ് എന്എസ്എസില്ക്കൂടി മന്നം പദ്ധതിയിട്ടത്. എന്‍എസ്എസ് പ്രസിദ്ധീകരിച്ച ‘മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍നിന്നും ദര്‍ശനത്തിലേക്കുള്ള പരിണാമം വ്യക്തമാകുന്നു.
സമഗ്രസമുദായ പരിഷ്കരണം
വ്യക്തികളില്‍ തുടങ്ങി കുടുംബങ്ങളിലൂടെ സമുദായത്തെ പരിഷ്കരിക്കുവാനുള്ള പദ്ധതികളാണ് മന്നം ആവിഷ്കരിച്ചത്. വ്യക്തികളില്‍ ആത്മവിശ്വാസവും സ്വാശ്രയ ശക്തിയും വളര്‍ത്തി, അലസതയില്‍നിന്നും ജാഡ്യത്തില്നിന്നും ഉയര്‍ത്തി, കര്‍മ്മയജ്ഞത്തില്‍ ഏര്‍പ്പെടുത്തി, ആധ്യാത്മികതയില്‍ ഉറപ്പിച്ച് സമുദായ പുരോഗതി ഉറപ്പാക്കുകയാണദ്ദേഹം ചെയ്തത്. അതുകൊണ്ടാണ് നായന്മാര് സംഘടിക്കുന്നത് ആര്‍ക്കും എതിരായല്ല എന്ന് അദ്ദേഹത്തിനുറപ്പിച്ച് പറയുവാന്‍ കഴിഞ്ഞത്. അവരവരുടെ ഭവനങ്ങളെ ക്ഷേത്രങ്ങള്പോലെ പരിപാവനമായി കണക്കാക്കി കുട്ടികളെ ദേവന്മാരായി കരുതണമെന്നു പറയുമ്പോള്‍ ക്ഷേത്ര സങ്കല്പ്പത്തിലൂടെ കുടുംബ പുരോഗതിയാണദ്ദേഹം ലക്ഷ്യമാക്കിയത്. അമ്പലത്തില്‍ പോകുന്നതോടൊപ്പം ഉത്സവം കാണുന്നതോടൊപ്പം, ഷഷ്ഠിവ്രതത്തിനു പട്ടിണി കിടക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും, സ്വന്തമായി ജോലിചെയ്തു വരുമാനമുണ്ടാക്കുവാനും അദ്ദേഹം നായര്‍ സ്ത്രീകളെ ഉദ്ബോധിപ്പിച്ചു.
മതവും ദേശീയതയും
സനാതന ധര്‍മത്തിന്റെ സമഗ്രദര്‍ശനം ഉള്‍ക്കൊണ്ട സമുദായാചാര്യനായിരുന്നു മന്നത്തു പത്മനാഭന്. ചിന്തകന്മാര്‍ക്കു സമാധാനം നല്കുന്ന വേദാന്തത്തെ സനാതന ധര്‍മത്തിന്റെ തായ്വേരായി അദ്ദേഹം കണ്ടു. അതുകൊണ്ടാണ് ഇതര മതങ്ങളേയും സമാനമായി കാണുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. എന്നാല്‍ ഇതര സംഘടിതമതകാപട്യങ്ങളുടെ നേര്‍ക്ക് സിംഹഗര്‍ജ്ജനം നടത്താനും അദ്ദേഹത്തിന് മടിയുണ്ടായില്ല എന്ന കാര്യവും നാം ഓര്‍ക്കണം. ആരെയും പ്രീണിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നില്ല. സംശയമുള്ളവര്‍ ദേശീയത്വമുള്ളത് ഹിന്ദുവിന് മാത്രം എന്ന അദ്ദേഹത്തിന്റെ മുന്‍പ് സൂചിപ്പിച്ച ഗ്രന്ഥത്തിലെ 27-ാമത്തെ പ്രസംഗം വായിക്കുന്നത് നന്നായിരിക്കും.
1962-ല്‍ ചൈന ഇന്ത്യയുടെമേല്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മന്നത്തു പത്മനാഭന് പുറപ്പെടുവിച്ച പത്രപ്രസ്താവന ‘ഞാന്‍ ജന്മനാ ഒരു ദേശീയവാദി’ ആണെന്നുള്ള അദ്ദേഹത്തിന്റെ അവകാശവാദത്തോട് നൂറുശതമാനവും നീതിപുലര്‍ത്തുന്നതായിരുന്നു. 1962 നവംബര്‍ പതിനൊന്നിന് ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡുയോഗം, സൊസൈറ്റിയുടെ ഭണ്ഡാരങ്ങളില് സൂക്ഷിച്ചിട്ടുള്ള സ്വര്‍ണാഭരണങ്ങളും നാണയങ്ങളും കേന്ദ്ര ഗവണ്മെന്റിന്റെ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുവാനും തീരുമാനിച്ചു. അന്ന് ചൈനയെ പരോക്ഷമായും ചിലപ്പോള്‍ പ്രത്യക്ഷമായും പിന്തുണച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തനി സ്വഭാവത്തെക്കുറിച്ച് മന്നം മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍:
”നായര്‍ പുരോഗമിക്കണമെന്നു പറയുമ്പോള്‍ കമ്യൂണിസ്റ്റാകണമെന്നര്ത്ഥമില്ല. കമ്യൂണിസം ധര്‍മ്മവിരുദ്ധമായ ഒരു പ്രസ്ഥാനമാണ്. ദൈവമില്ലാത്തവരും നേരും നെറിയും കെട്ടവരും. സഹോദര സഹോദരീ ബന്ധമില്ലാത്തവരുമായ ഒരുകൂട്ടം അക്രമികളും പിടിച്ചുപറിക്കാരുമാണ് കമ്യൂണിസ്റ്റുകാര്‍. നായര്‍ സമുദായത്തിനോ മനുഷ്യ സമുദായത്തിനോ കമ്യൂണിസം പറ്റിയതല്ല. ആ ആളുകളോടെനിക്കു വിരോധമില്ല. വിഷംകുടിച്ച് മരിക്കുന്നവനോടും കുറച്ചു സഹതാപം കാണിക്കേണ്ടത് നമ്മുടെ കടമയാണ്.” (പേജ് 215). മന്നം ഒരു ദാര്ശനികനായിരുന്നെന്ന് കമ്മ്യൂണിസത്തിന് സംഭവിച്ച അപചയം തീര്‍ച്ചവരുത്തുന്നു.
ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ എയര്‍ഫോഴ്സ് ഓഫീസര്‍ വിങ് കമാന്‍ഡര്‍, പാലക്കാടുകാരന്‍ നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന് നായരെക്കുറിച്ച് നായന്മാര്ക്കും കേരളീയര്‍ക്കും അറിവില്ല. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ നേവല്‍ കണ്ടിജന്റിനെ നയിച്ച ലഫ്. കമാന്‍ഡര്‍ അപര്‍ണ്ണാ നായരെക്കുറിച്ച് നായന്മാര്ക്കും കേരളീയര്‍ക്കും അറിയില്ല. ഇവരെ നമ്മുടെ യുവാക്കളുടെ മാതൃകകളാക്കി ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്നില്ലായെങ്കില്‍, ഇവരെപ്പോലെ വിവിധരംഗങ്ങളില്‍ തിളങ്ങുന്നവര്‍ നമ്മുടെ യുവാക്കളുടെ മാതൃകകളാകുന്നില്ലായെങ്കില് മന്നം ജയന്തിയാഘോഷങ്ങള്‍ പരിപൂര്‍ത്തിയില്‍ എത്തുന്നില്ല. ഇവിടെയാണ് മന്നത്തിന്റെ മാര്‍ഗ്ഗദര്‍ശനം വേണ്ടത്.
(ഭാരത സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വതന്ത്ര ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: